ഇന്ത്യയ്‌ക്കെതിരെ നാണക്കേടിന്റെ റെക്കോര്‍ഡുമായി കിവീസ്

ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്ന ന്യൂസിലന്‍ഡിനെ തേടി നാണക്കെട്ട റെക്കോര്‍ഡ്. ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറച്ച് റണ്‍സെടുത്ത ടീമെന്ന റെക്കോര്‍ഡാണ് ന്യൂസിലന്‍ഡിനെ തേടിയെത്തിയിരിക്കുന്നത്. ആദ്യ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വെറും 27 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡിന് നേടാനായത്.

ഇതോടെ ഇന്ത്യയുടെ പേരിലുളള റെക്കോര്‍ഡാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 28/1 ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്‌കോര്‍. ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസ് പവര്‍ പ്ലേയില്‍ നേടിയ 29/2 ആണ് ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ മൂന്നാം പവര്‍ പ്ലേ സ്‌കോര്‍.

ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ഭുംറയും തീതുപ്പുന്ന പേസ് ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചതാണ് കിവീസിന് തിരിച്ചടിയായത്.

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകപ്പില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന അഞ്ച് മത്സരങ്ങളിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

അതെസമയം ചരിത്രം ഈ കണക്കുകള്‍ക്ക് അപവാദമാണ്. 51 അന്താരാഷ്ട്ര മത്സരങ്ങളാണ് ഓള്‍ഡ് ട്രാഫോഡില്‍ ഇതുവരെ നടന്നിട്ടുളളത്. ഇതില്‍ 27 മത്സരങ്ങളും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. 23 എണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിച്ചു.

ശ്രീലങ്കയ്‌ക്കെതിരെ കളിച്ചതില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചഹല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനി സ്ഥാനം പിടിച്ചു. മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പകരം ഭുവനേശ്വറിനെ ടീമില്‍ നിലനിര്‍ത്തി. കിവീസും ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 397 റണ്‍സാണ് ഈ മൈതാനത്തെ ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടിനെതിരെ കാനഡ 45 റണ്‍സിന് പുറത്തായതാണ് ഏറ്റവും ചെറിയ സ്‌കോര്‍.

Read more

ഇന്ത്യന്‍ ടീം: രോഹിത്ത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, റിഷഭ്പന്ത്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹല്‍, ജസ്പ്രിത് ഭുംറ