ഞാനങ്ങനെ അമ്പയറോട് പറഞ്ഞിട്ടില്ല, സഹതാരങ്ങളെ തള്ളി ബെന്‍ സ്റ്റോക്‌സ്

ലണ്ടന്‍: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വിജയിപ്പിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഒരു ഓവര്‍ ത്രോ ആയിരുന്നല്ലോ. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങ് ഇന്നിങ്സിലെ അവസാന ഓവറില്‍ ഗപ്റ്റിലിന്റെ ത്രോ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിലൈന്‍ തൊടുകയായിരുന്നു. ഓടിയെടുത്ത രണ്ട് റണ്‍സ് കൂടി ചേര്‍ന്നതോടെ ഇംഗ്ലണ്ട് ആറ് റണ്‍സ് ലഭിച്ചു. ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചതും ഈ റണ്‍സായിരുന്നു.

എന്നാല്‍ ആ റണ്‍സ് വേണ്ടെന്ന് സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞതായി മൈക്കല്‍ വോണും ജയിംസ് ആന്‍ഡേഴ്സണും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് സ്റ്റോക്‌സ് തന്നെ രംഗത്തെത്തി.

“ഓവര്‍ ത്രോയിലൂടെ ലഭിച്ച നാല് റണ്‍സ് വേണ്ടെന്ന് അമ്പയറോട് ആവശ്യപ്പെട്ടിരുന്നില്ല. ന്യൂസിലന്‍ഡ് കീപ്പര്‍ ടോം ലാഥത്തിനടുത്തായിരുന്നു ഞാന്‍. ലാഥത്തോട് ക്ഷമ പറഞ്ഞു. അപ്പോള്‍ തന്നെ വില്യംസണിനോടും ക്ഷമ ചോദിച്ചു. അല്ലാതെ മറിച്ചൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ അമ്പയറുമായി സംസാരിച്ചിട്ടില്ല.” സ്‌റ്റോക്‌സ് പറയുന്നു.

സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സാണ് ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തമാക്കിയത്. കൂടുതല്‍ ബൗണ്ടറി എണ്ണിയാണ് മത്സര വിജയിയെ ഐസിസി തീരുമാനിച്ചത്.