മാഞ്ചസ്റ്ററില്‍ സംഭവിച്ചത് എന്തെന്ന് തുറന്നുപറഞ്ഞ് നാസര്‍ ഹുസൈന്‍

മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറാനുള്ള കാരണം വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. കടുത്ത മത്സരക്രമവും ഐപിഎല്ലിന്റെ രണ്ടാം ഘട്ടവും കാരണമാണ് ഇന്ത്യ പിന്‍വലിഞ്ഞതെന്ന് ഹുസൈന്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ലോക ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. തിക്കിത്തിരക്കിയുള്ള ഷെഡ്യൂളും ഐപിഎല്ലുമൊക്കെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിന് പ്രതിബന്ധം തീര്‍ത്തത്. ഐപിഎല്ലിനോട് ചേര്‍ന്നുള്ള ദിനങ്ങളില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് നടത്തുന്നതിനോട് ഇന്ത്യ എല്ലായ്‌പ്പോഴും ആശങ്ക പുലര്‍ത്തിയിരുന്നു- ഹുസൈന്‍ പറഞ്ഞു.

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കൡക്കാരോട് ഒരു ഒത്തുതീര്‍പ്പിനും തയാറാവില്ല. അതിനാല്‍ ടെസ്റ്റില്‍ നിന്ന് പിന്മാറുന്നത് തടുക്കാനാവാത്ത കാര്യമായി. ഫ്രാഞ്ചൈസി ടൂര്‍ണമെന്റിന് ടെസ്റ്റിനെക്കാള്‍ പ്രാധാന്യം നല്‍കുന്നതിനെ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ സ്വാഭാവികമായും ചോദ്യംചെയ്യും. എന്നാല്‍ മാഞ്ചസ്റ്ററില്‍ നടന്നതാണ് യാഥാര്‍ത്ഥ്യം. അതു മാറാന്‍ പോകുന്നില്ല.

കളിക്കാര്‍ അവസാന വാക്കാകുന്ന സാഹചര്യമാണിത്. പത്ത് മാസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇംഗ്ലണ്ട് ക്യാംപില്‍ കോവിഡ് ബാധിച്ചപ്പോള്‍ കളിക്കാരില്‍ ചിലര്‍ ബിഗ് ബാഷിനുപോകാന്‍ വെമ്പി. മറ്റു ചിലര്‍ ക്രിസ്മസ് ആഘോഷത്തിന് വീട്ടിലേക്കു മടങ്ങാന്‍ തിടുക്കപ്പെട്ടതായും ഹുസൈന്‍ ഓര്‍മ്മിപ്പിച്ചു.