ആ പ്രഖ്യാപനം ബംഗ്ലാദേശിനെതിരെ ഉണ്ടാകും, സഞ്ജുവിന്റെ പ്രകടനം മുഖ്യ സെലക്ടറുടെ സാന്നിദ്ധ്യത്തില്‍

തിരുവനന്തപുരം : റെക്കോഡുകളെല്ലാം തകര്‍ത്ത് വിജയ് ഹസാര ട്രോഫിയില്‍ സഞ്ജു റണ്‍മഴ പെയ്യിപ്പിച്ചപ്പോള്‍ പവലിയനില്‍ സാക്ഷിയായി ഒരു വിശിഷ്ട വ്യക്തിയുണ്ടായിരുന്നു. അത് മറ്റാരുമല്ല ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദായിരുന്നു സഞ്ജുവിന്റെ പ്രകടനം കാണാന്‍ ബംഗളൂരുവിലെത്തിയത്.

വിഐപി പവിലിയനില്‍ എഴുന്നേറ്റു നിന്നു കൈയടിച്ചാണ് അദ്ദേഹം സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്. ആ കൈയടി അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീം സെലക്ഷന്‍ മീറ്റിംഗ് വരെ നീളുമോ എന്നാണ് ക്രിക്കറ്റ് ലോകം ഇനി ആവേശത്തോടെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ റിഷഭ് പന്തിന് പകരം സഞ്ജു സാംസണിനെ പരിഗണിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, ടൂര്‍ണമെന്റ് ചരിത്രത്തില്‍ രണ്ടാമത്തെ ഇരട്ട സെഞ്ച്വറി, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍, ലിസ്റ്റ് എ മത്സരങ്ങളില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ എന്നിങ്ങനെ നാലു റെക്കോഡുകളാണ് ഈ ഒരൊറ്റ ഇന്നിംഗ്‌സിലൂടെ സഞ്ജു സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടാന്‍ ഇനി എന്താണു തെളിയിക്കേണ്ടത്? വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കണ്ണഞ്ചിപ്പിക്കുന്ന ഇരട്ടസെഞ്ച്വറിയിലൂടെ സഞ്ജു ദേശീയ ക്രിക്കറ്റ് ടീം സെലക്ടര്‍മാരുടെ മുമ്പില്‍ വെയ്ക്കുന്നത് ഒരു ഒന്നൊന്നര ചോദ്യമാണ്. സ്ഥിരതയില്ലെന്നും വലിയ ഇന്നിംഗ്സ് കളിക്കുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് ഇതിലും ഭംഗിയായി എങ്ങനെയാണ് ഒരു ബാറ്റ്‌സ്മാന്‍ മറുപടി പറയേണ്ടത്?

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ അവസാന ഏകദിന മത്സരത്തിലും സഞ്ജു തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 48 പന്തിലായിരുന്നു സഞ്ജു 91 റണ്‍സ് നേടിയത്. ഇന്നലെ 212 റണ്‍സിലെത്താന്‍ വേണ്ടിവന്നത് 129 പന്തുകള്‍ മാത്രം.