'ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നത് ധോണി, വിശ്രമം നല്‍കിയത് മണ്ടന്‍ തീരുമാനമെന്ന്'

ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ എംഎസ് ധോണിക്ക് വിശ്രമം അനുവദിച്ച നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി. ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ലെന്നും ധോണിയുടെ അഭാവത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കോഹ്ലി പതറുന്നത് കാണാമായിരുന്നുവെന്നും ബേദി പറയുന്നു.

പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേദി സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചത്.

“ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. എങ്കിലും പറയട്ടെ, ധോണിക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തി. ധോണിയുടെ അഭാവം നാലാം ഏകദിനത്തില്‍ ശരിക്കും പ്രതിഫലിച്ചു, വിക്കറ്റിന് പിന്നിലും ഫീല്‍ഡ് വിന്യാസത്തിലും എല്ലാം ഇത് പ്രകടമായിരുന്നു. ധോണി ശരിക്കും ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നയാളാണ്. ബാറ്റ് കൊണ്ടും ഫീല്‍ഡിലുമെല്ലാം. ധോണി ചെറുപ്പക്കാരനല്ല എന്ന കാര്യം സമ്മതിക്കുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ട്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും അദ്ദേഹത്തെ ആവശ്യമുണ്ട്. തീരുമാനങ്ങളെടുക്കുമ്പോള്‍ ധോണിയില്ലാതെ കോഹ്ലി പതറുന്നത് പലപ്പോഴും വ്യക്തമായിരുന്നു. ഇത് നല്ല ലക്ഷണമല്ല. ലോക കപ്പിന് മുമ്പ് ഇന്ത്യ അനാവശ്യമായി പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ബേദി പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷമായി ലോക കപ്പ് ടീമിനെ ഒരുക്കാനായി പരീക്ഷണങ്ങളാണ്. ഇതിപ്പോഴും തുടരുന്നു. ലോക കപ്പിന് ഇനിയും രണ്ടര മാസമുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് അതൃപ്തിയുണ്ട്. ലോക കപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്‍ ഇന്ത്യയുടെ ലോക കപ്പ് മോഹങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്നും ബേദി വ്യക്തമാക്കി.