രോഹിത്തിനേയും കോഹ്ലിയേയും പുണരാന്‍ ആ ആരാധകന്‍ മറന്നു പോയിരുന്നു

ധോണി എന്തുകൊണ്ട് സ്‌പെഷ്യലാകുന്നു എന്ന ചോദ്യത്തിനുളള ഉത്തരം നാഗ്പൂരില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ ക്രിക്കറ്റ് ലോകത്തിന് ലഭിച്ചു. മറ്റെല്ലാ താരങ്ങളേയും നിഷ്പ്രഭമാക്കും വിധം ധോണിയെ ഇന്ത്യ സ്‌നേഹിക്കുന്നു എന്നതിനുളള തെളിവായിരുന്നു മൈതാനത്തിലെ ആ കാഴ്ച്ച.

കോഹ്ലിയും രോഹിത്തും അടക്കം പ്രതിഭ കൊണ്ട് അമ്പരപ്പിക്കുന്ന താരനിര നിരന്നു നിന്നിട്ടും മൈതാനത്തിലേക്ക് നുഴഞ്ഞു കയറിയ ആരാധകന് ധോണിയെ ഒന്ന് തൊട്ടാല്‍ മാത്രം മതിയായിരുന്നു. രോഹിത്തിനെ മനുഷ്യമതിലാക്കി ധോണി ഒളിക്കാന്‍ ശ്രമിച്ചപ്പോഴും ധോണിയെന്ന മഹാലക്ഷ്യത്തിന് മുമ്പില്‍ ആ ആരാധകന് രോഹിത്തിനെ സ്‌നേഹപൂര്‍വ്വം തലോടാന്‍ പോലും മറന്നു പോയി. കോഹ്ലിയ്ക്ക് ഒന്ന് കൈ കൊടുക്കാനും ഷമിയേയും ജഡേജയേയും ഒന്ന് പുണരാനൊന്നും ആ ആരാധകന് താത്പര്യമുണ്ടായിരുന്നില്ല.

സ്‌നേഹിക്കപ്പെടാന്‍ ധോണിയ്ക്കുളള അര്‍ഹതയെന്തെന്നും ധോണി ആ ഒരൊറ്റ കാഴ്ച്ചയില്‍ തെളിയിച്ചു. ആരാധകരെ സമഭാവത്തോടെ കാണാനുളള ധോണിയുടെ അസാമാന്യ തെളിവായിരുന്നു നാഗ്പൂരില്‍ കണ്ടത്. അല്ലെങ്കില്‍ ഒരിക്കലും ഒരു സാധാരണക്കാരനായ ആരാധകനോട് “ഓടിക്കളിക്കാന്‍” ധോണി തയ്യാറാകുമായിരുന്നില്ല. ഒരു മഹാകളിക്കാരനുപരി റാഞ്ചിയിലെ സാധാരണക്കാരന്റെ മനസ്സ് ധോണിയിപ്പോഴും സൂക്ഷിക്കുന്നു എന്ന തെളിവായിരുന്നു ആ ഓടിക്കളി.

Read more

ധോണിയെ പുണര്‍ന്ന ആ ആരാധകന്‍ കഴിഞ്ഞ ദിവസം ഉറങ്ങിയിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരുപക്ഷെ എന്നെന്നും ഓര്‍മ്മിക്കുന്ന ഒരു ദിവസമായിരിക്കും കടന്നു പോയത്. ധോണി വിരമിക്കുമ്പോള്‍ സച്ചിനേക്കാള്‍ വലിയ ശൂന്യത ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടാകുമെന്ന് കടുത്ത ആരാധകര്‍ പറയുന്നത് വെറുതെയല്ലെന്ന് ക്രിക്കറ്റ് ലോകത്തെ തോന്നിപ്പിച്ച ദിവസമാണ് നാഗ്പൂരില്‍ കടന്നു പോയത്.