ഷമിയെ എന്തിന് പുറത്താക്കി? ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

ലോക കപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് എതിരെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. മുന്‍ ഇന്ത്യന്‍ താരങ്ങളും ആരാധകരുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഷമിയെ പുറത്തിരുത്താനുളള തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഓള്‍ഡ് ട്രാഫോര്‍ഡിലെ ബൗളിംഗിന് അനുകൂലമായ പിച്ചില്‍ വിക്കറ്റുകള്‍ എളുപ്പത്തില്‍ സ്വന്തമാക്കുന്ന ഷമിയെ പുറത്തിരുത്തിയതാണ് മുന്‍ താരങ്ങളടക്കമുളളവരെ ഞെട്ടിച്ചത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 14 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലെയിംഗ് ഇലവനിലെത്തിയ ഷമി ശ്രീലങ്കയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും കളിച്ചിരുന്നില്ല. ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതാണ് ഷമിയെ ഉള്‍പ്പെടുത്താത്തതിന് കാരണമെന്നും ഒരു കൂട്ടം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിനെതിരേ തന്റെ അവസാന മൂന്ന് ഓവറില്‍ ഷമി വഴങ്ങിയത് 44 റണ്‍സാണ്.

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുംറയും യുസ്വേന്ദ്ര ചാഹലുമാണ് ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നടത്തുന്നത്. ഒപ്പം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്.