വില്യംസണ്‍, പൊരുതി തോറ്റ പോരാളി, ക്യാപ്റ്റനോട് നീതി പുലര്‍ത്താനാകാതെ സഹതാരങ്ങള്‍

ലോക കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കൈയില്‍ കിട്ടിയ കിരീടം തച്ചുടച്ച് കളഞ്ഞപ്പോള്‍ കെയ്ന്‍ വില്യംസന്റെ സങ്കടപ്പെടുത്തുന്ന മുഖം ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെ എല്ലാം പൊള്ളിച്ചിരുന്നു. ഹാമില്‍ട്ടണില്‍ മൂന്നാം ടി20യ്ക്ക് ശേഷം വില്യംസന്റെ മുഖം ടിവി സ്‌ക്രീനില്‍ കണ്ടപ്പോള്‍ അതേ വേദന വീണ്ടും ക്രിക്കറ്റ് പ്രേമികളെ വേട്ടയാടി.

നഷ്ടമായെന്ന് കരുതിയ മത്സരം ഒറ്റയാള്‍ പോരാട്ടത്തിലൂടെ വിജയ്ത്തിന്റെ പടിവാതിലില്‍ എത്തിച്ചതിന് ശേഷമാണ് വില്യംസണെ വീണ്ടും നിര്‍ഭാഗ്യം വേട്ടയാടിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും നെഞ്ചൂക്കോടെ ഭുംറ അടക്കമുളള ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിയ്ക്കുകയായിരുന്നു വില്യംസണ്‍. എന്നാല്‍ അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ വരുത്തി വെച്ച ഒരു പിഴവ് മത്സരവും പരമ്പരയും നഷ്ടപ്പെടുത്തുന്നതിലേക്ക് വില്യംസണേയും കിവീസിനേയും നയിച്ചു.

ഷമിയുടെ പന്തില്‍ സെഞ്ച്വറിയ്ക്കായി സിക്‌സ് അടിക്കാന്‍ ശ്രമിച്ച വില്യംസണ് പിഴയ്ക്കുകയായിരുന്നു. ബാറ്റില്‍ ഉരസി പന്ത് വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ ഗ്ലൗസില്‍ വിശ്രമിയ്ക്കുകയായിരുന്നു. 48 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 95 റണ്‍സാണ് വില്യംസണ്‍ നേടിയത്.

അപ്പോഴേക്കും കിവീസ് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. അവസാന മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. എന്നിട്ടും ക്യാപ്റ്റനോട് നീതി പുലര്‍ത്താന്‍ സഹതാരങ്ങള്‍ക്കായില്ല മത്സരം സമനിലയില്‍ അവസാനിച്ചു.

ഇതോടെ സൂപ്പര്‍ ഓവറിലേക്ക് പുരോഗമിച്ച മത്സരത്തില്‍ ഭുംറയ്‌ക്കെതിരെ നാല് പന്തില്‍ 11 റണ്‍സെടുക്കാനും വില്യംസണായി. എന്നാല്‍ ഗെയിം ചെയ്ഞ്ചറായി രോഹിത്ത് ബാറ്റെടുത്തപ്പോള്‍ വീണ്ടും തലതാഴ്ത്തി നിരാശയോടെ മടങ്ങാനായിരുന്നു ന്യൂസിലന്‍ഡ് നായകന്റെ വിധി.