ഇംഗ്ലണ്ടിനെ തോല്‍പിക്കണമെങ്കില്‍ 500 റണ്‍സെങ്കിലും അടിക്കണം

ലണ്ടന്‍: ഏകദിന ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ടൂര്‍ണ്ണമെന്റിന്റെ തന്നെ ഫേവറേറ്റുകളായി മാറിയിരിക്കുകയാണ് ഇംഗ്ലീഷ് ടീം. പാകിസ്ഥാനെതിരെ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് പ്രകടപിക്കുന്ന അവിശ്വസനീയമായ ഫോമാണ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുളള ടീമുകളിലൊന്നായി ഇംഗ്ലണ്ടിനെ മാറ്റുന്നത്.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലാണ് പാകിസ്ഥാന്റെ വിജയമോഹങ്ങളെ ഇംഗ്ലഷ് ബാറ്റ്‌സ്മാന്‍മാര്‍ തല്ലിക്കെടുത്തിയത്. അതും മൂന്ന് മത്സരങ്ങളിലും മൂന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്താണ് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്.

രണ്ടാം ഏകദിനത്തില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് ഇയോണ്‍ മോര്‍ഗനും സംഘവും അടിച്ചെടുത്തത്. മൂന്നാം ഏകദിനത്തില്‍ ആകട്ടെ പാക്കിസ്ഥാന്‍ ഏറെ പ്രതീക്ഷയോടെയാണ് 358 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍, 31 പന്തുകള്‍ ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. നാലാം ഏകദിനത്തിലും ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ ഇത്തവണ 341 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മറികടന്നത്.

നിലവില്‍ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ട് ടീം സ്‌കോറുകളും ഇംഗ്ലണ്ട് ടീമിന്റെ പേരിലാണ്. ഓസ്‌ട്രേലിയക്കെതിരെയുള്ള 481-6 ഉം പാകിസ്ഥാനെതിരെയുള്ള 444-3 ഉം ആണ് അത്. ഇപ്പോള്‍ ലോകകപ്പ് എത്തുമ്പോള്‍ ഏത്ര റണ്‍സ് അടിച്ചാല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനാകും എന്നാണ് മറ്റു ടീമുകള്‍ ആലോചിക്കുന്നത്. ഈ അവസ്ഥയില്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ അല്‍പം കൂടെ കടന്ന് ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്.

തങ്ങളുടെ ഏകദിന ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ 500 റണ്‍സ് എങ്കിലും ലക്ഷ്യം മുന്നില്‍ വെയ്ക്കണമെന്നാണ് ബിബിസി സ്‌പോര്‍ട്ടിനോട് വുഡ് പറഞ്ഞത്. 350-400 സ്‌കോര്‍ ഒക്കെ ഇപ്പോള്‍ സാധാരണയായിരിക്കുകയാണ്. അത് എളുപ്പത്തില്‍ നേടാനാവുന്നതാണ്. എതിരാളികള്‍ എത്ര സ്‌കോര്‍ ചെയ്താലും അത് മറികടക്കാന്‍ സാധിക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും വുഡ് കൂട്ടിച്ചേര്‍ത്തു.