ക്രിക്കറ്റ് ലോകത്തേക്ക് സച്ചിനെ കൈപിടിച്ചുയര്‍ത്തിയ മാധവ് ആപ്തെ ഓര്‍മ്മയായി

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തെ (86) അന്തരിച്ചു. തിങ്കളാഴ്ച കാലത്ത് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.

അമ്പതുകളില്‍ ഇന്ത്യയ്ക്കുവേണ്ടി ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് മാധവ് ആപ്തെ കളിച്ചത്. ഇതില്‍ അഞ്ചെണ്ണവും വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു. ഫ്രാങ്ക് കിങ്, ഗെറി ഗോമസ്, ഫ്രാങ്ക് വോറല്‍, ആല്‍ഫ് വാലന്റൈന്‍, സോണി രാമദിന്‍ തുടങ്ങിയ ഐതിഹാസിക വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരേ മികച്ച ബാറ്റിങ് പ്രകടനമാണ് ആപ്തെ പുറത്തെടുത്തത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികള്‍ അടക്കം 49.27 ശരാശരിയില്‍ മൊത്തം 542 റണ്‍സ് നേടി. പോര്‍ട്ട് ഓഫ് സ്പെയിനില്‍ നേടിയ 163 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആപ്തെയുടെ പ്രകടനത്തിന്റെ ബലത്തിലാണ് ഇതില്‍ ഒരു ടെസ്റ്റ് സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനായിരുന്നു ആപ്തെ.

ഇന്ത്യയുടെ ഓപ്പണിങ് ആപ്‌തെയുടെ കൈയില്‍ ഭദ്രമാണെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. എന്നാല്‍, പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആപ്തെയ്ക്ക് ഇടം ലഭിച്ചില്ല. തനിക്ക് എന്തു കൊണ്ട് പിന്നീട് ടീമില്‍ ഇടം ലഭിച്ചില്ല എന്ന കാര്യം ദുരൂഹമാണെന്ന് പഴയൊരു അഭിമുഖത്തില്‍ ആപ്തെ പറഞ്ഞിരുന്നു.

ജന്മനാടായ മുംബൈയ്ക്കും ബംഗാളിനും വേണ്ടി 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട് ആപ്തെ. 1951ല്‍ മുംബൈയ്ക്ക് വേണ്ടി സൗരാഷ്ട്രയ്ക്കെതിരേ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു രഞ്ജിയിലെ അരങ്ങേറ്റം. ഇതിന്റെ ബലത്തിലാണ് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. അരങ്ങേറ്റത്തിലെ മികച്ച പ്രകടനമാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേയ്ക്കുള്ള വഴിതുറന്നു കൊടുത്തത്.

പിന്നീട് മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ അമരക്കാരനായി. ആപ്തെയുടെ ഭരണകാലത്താണ് ക്ലബ് ക്രിക്കറ്റിലെ കര്‍ശനമായ പ്രായനിബന്ധന പിന്‍വലിച്ചത്. ഇതിന്റെ ബലത്തിലാണ് പതിനഞ്ചാം വയസ്സില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്ലബിനുവേണ്ടി കളിച്ചുതുടങ്ങിയത്. തന്റെ കഴിവിന് അനുസരിച്ച് ഉത്തരവാദിത്വത്തോടെ കളിക്കുകയാണെങ്കില്‍ ഈ യുവാവ് വൈകാതെ ഇന്ത്യയ്ക്കുവേണ്ടി കളിക്കും.

ദൈവത്തിന് പോലും സങ്കല്‍പിക്കാന്‍ കഴിയാത്തവിധം സെഞ്ചുറികള്‍ വാരിക്കൂട്ടും-ഇതായിരുന്നു സച്ചിനെക്കുറിച്ചുള്ള ആപ്തെയുടെ അന്നത്തെ വാക്കുകള്‍. അമ്പത്തിയഞ്ചാം വയസ്സില്‍ ജിംഖാന ശിവാജി പാര്‍ക്ക് ഗ്രൗണ്ടില്‍ പതിനാലുകാരനായ സച്ചിനും സുനില്‍ ഗാവസ്‌ക്കര്‍ക്കുമെതിരേ ഒരു പ്രദര്‍ശന മത്സരം കളിക്കുകയും ചെയ്തിരുന്നു ആപ്തെ.