ടീം ഇന്ത്യയ്ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; കോഹ്ലി പ്രതിരോധത്തില്‍

മുംബൈ : കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീം മാനേജുമെന്റ് ഒന്നാകെ പ്രതിരോധത്തിലാകുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ താരങ്ങളെ നേരത്തെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാമെന്ന ബിസിസിഐയുടെ വാഗ്ദാനം കോഹ്ലിയും ശാസ്ത്രിയും അടങ്ങിയ ടീം മാനേജുമെന്റ് തള്ളിയ വിവരമാണ് പുറത്ത് വരുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ പ്രത്യാഘാതം ഉണ്ടാക്കാന്‍ സാധ്യതയുളള വിവരങ്ങളാണ് പുറത്ത് വരുന്നത്.

മത്സരാധിക്യം മൂലം ഇന്ത്യയ്ക്ക് ഒരു സന്നാഹ മത്സരം പോലും ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ കഴിയാത്ത സഹചര്യത്തിലായിരുന്നു ബിസിസിഐയുടെ ഈ നിര്‍ദേശം. ചേതേശ്വര്‍ പൂജാര, മുരളി വിജയ്, അജിങ്ക്യ രഹാനെ എന്നിവരെയാണ് നേരത്തെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാമെന്ന് ബിസിസിഐ നിര്‍ദേശം വെച്ചത്.

താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയ്‌ക്കെതിരായ ടീമില്‍നിന്ന് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ഇവരെ കേപ്ടൗണില്‍ എത്തിക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതി. എന്നാല്‍ പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഉള്‍പ്പെടെയുള്ളവര്‍ ഇത് നിരസിക്കുകയായിരുന്നു.

പകരം ടീമംഗങ്ങള്‍ ഒരുമിച്ച് ദക്ഷിണാഫ്രിക്കയിലേക്കു പോയാല്‍ മതിയെന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതോടെ ശ്രീലങ്കന്‍ പര്യടനത്തിനുശേഷം ഡിസംബര്‍ 28നാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്. ജനുവരി അഞ്ചിന് തന്നെ ആദ്യ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങേണ്ടി വരികയും ചെയ്തു. മത്സരം 72 റണ്‍സിനാണ് ഇന്ത്യ തോറ്റത്.