ടീം ബസില്‍ വെച്ചായിരുന്നു കോഹ്‌ലി അക്കാര്യം പറഞ്ഞത്, ഞെട്ടിപ്പോയി ; ദക്ഷിണാഫ്രിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് കെ.എല്‍ രാഹുല്‍

ഈ വര്‍ഷം ആദ്യം ക്യാപ്റ്റനായുള്ള ആദ്യ നിയോഗത്തെക്കുറിച്ച് ഒരിക്കലും ഓര്‍ക്കാന്‍ ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍ ഇഷ്ടപ്പെടില്ല. ദക്ഷിണാഫ്രിക്കയില്‍ വെച്ച് അപ്രതീക്ഷിതമായി ടീമിനെ നയിക്കേണ്ടി വന്ന അനുഭവം താരത്തിന് അത്ര കയ്‌പ്പേറിയതായിരുന്നു. ടെസ്റ്റ് പരമ്പര 2-1 ന് തോറ്റ ഇന്ത്യ ഏകദിന പരമ്പര 3-0 നും തോല്‍ക്കുകയായിരുന്നു. ജോഹന്നാസ് ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വെച്ചായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം അപ്രതീക്ഷിതമായി രാഹുലിന്റെ ചുമലിലേക്ക് എത്തിയത്.

ജോഹന്നാസ് ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് തൊട്ടുമുമ്പ് വിരാട്‌കോഹ്ലി പുറംവേദനയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കളിക്കാതെയും ഇരുന്ന സാഹചര്യത്തില്‍ രാഹുലിന് ടീമിനെ നയിക്കേണ്ടി വന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ചു നിന്ന ഇന്ത്യയ്ക്ക് ഈ ടെസ്റ്റില്‍ ഏഴൂവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കെ.എല്‍. രാഹുല്‍.

അന്ന് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു താന്‍. സാധാരണ വൈസ് ക്യാപ്റ്റന്മാര്‍ പതിയെ സമയം എത്തുമ്പോഴാണ് നായകനാകുക. എന്നാല്‍ തനിക്ക മാനസീകമായി തയ്യാറാകും മുമ്പ് തന്നെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വരികയായിരുന്നെന്ന് താരം പറയുന്നു. കളി തുടങ്ങാന്‍ പോകുന്ന രാവിലെ അപ്രതീക്ഷിതമായി വിരാട് കോഹ്ലി ടീം ബസിനുള്ളില്‍ വെച്ച് തനിക്കരികിലേക്ക് വന്നു. എന്നിട്ടു പറഞ്ഞു. ”എന്നെ പുറംവേദന മാറിയിട്ടില്ല. കളിക്കാന്‍ വയ്യ. ഇന്ന്് നീ ടീമിനെ നയിക്കണം.”

ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നത് ഒരു ബഹുമതിയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരു നായകനെപ്പോലെ കളിക്കേണ്ട രീതിയിലേക്ക് എന്റെ മാനസീക നില കാര്യമായിട്ടു മാറിയിരുന്നില്ലെന്ന് താരം പറയുന്നു. അന്ന് കോ്ഹ്ലിയെ ഏകദിന നായക സ്ഥാനത്തു നിന്നും മാറ്റിയിരുന്നതിനാല്‍ രോഹിതിന്റെ അഭാവത്തില്‍ ഏകദിന പരമ്പരയിലും കെ.എല്‍. രാഹുലിന് ടീമിനെ നയിക്കേണ്ടി വരികയായിരുന്നു. എന്നാല്‍ രാഹുലിന് കീഴില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 3-0 നായിരുന്നു പരാജയപ്പെട്ടത്.