പന്തിന് വന്‍ തിരിച്ചടി, കീപ്പറെ പ്രഖ്യാപിച്ച് കോഹ്ലി

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20 നാളെ തുടങ്ങാനിരിക്കെ വിക്കറ്റ് കീപ്പര്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ച് വിരാട് കോഹ്ലി. കെഎല്‍ രാഹുലായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നാണ് കോഹ്ലി സംശയലേശമന്യേ വ്യക്തമാക്കിയത്. മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോലി ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കി.

“ഓസ്ട്രേലിയക്കെതിരെ രാജ്കോട്ടില്‍ എന്താണോ ചെയ്തത് അത് ടി20യില്‍ തുടരാനാണ് തീരുമാനം. ടീമെന്ന നിലയില്‍ ഏറ്റവും മികച്ചത് നടപ്പാക്കാനാണ് ശ്രമം. ഏകദിനത്തില്‍ ടോപ് ഓഡറില്‍ മറ്റൊരു താരവും രാഹുല്‍ മധ്യനിരയിലുമാണ് കളിക്കേണ്ടത്. എന്നാല്‍ ടി20യില്‍ ചില മാറ്റങ്ങളുണ്ടാവും. മികവ് തെളിയിച്ചിട്ടുള്ള കൂടുതല്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉള്ളതിനാല്‍ ലോവര്‍ ഓഡറില്‍ നിരവധി ഓപ്ഷനുകളുണ്ട്. അതിനാല്‍ രാഹുല്‍ ടോപ് ഓഡറില്‍ ഇറങ്ങാനാണ് സാദ്ധ്യത”- കോഹ്ലി വ്യക്തമാക്കി.

രാഹുലിനെ പ്രശംസ കൊണ്ട് മൂടാനും കോഹ്ലി മറന്നില്ല. ടീം ആവശ്യപ്പെടുമ്പോള്‍ എന്ത് ചുമതല ഏറ്റെടുക്കാനും രാഹുല്‍ തയ്യാറാണെന്നും അത് ഏറെ സന്തോഷകരമായ അനുഭവമാണെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിചേര്‍ത്തു. “രാഹുല്‍ ഒരു ടീം പ്ലെയറാണ്. എപ്പോഴും അവസരങ്ങള്‍ക്കായി ഉറ്റുനോക്കുന്ന, മികവ് കാട്ടാന്‍ ശ്രമിക്കുന്ന താരം. എന്നാല്‍ അതിനെ കുറിച്ചൊന്നും താരത്തിന് ആശങ്കകളില്ല. രണ്ട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ടീമിലുള്ളത് സന്തോഷം നല്‍കുന്നു, ടീമിനെ സന്തുലിതമാക്കുന്നു. വിക്കറ്റ് കീപ്പറായും രാഹുല്‍ തുടരുന്നതോടെ ഒരു ബാറ്റ്‌സ്മാനെ അധികം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നും” കോഹ്ലി വ്യക്തമാക്കി.

ഇതോടെ മലയാളി താരം സഞ്ജു സാസംണ്‍ ടീമില്‍ ഉള്‍പ്പെടുമോ എന്ന കാര്യം ഇനി കാത്തിരുന്നു കാണണം. രാഹുലിന്റെ വരവ് സഞ്ജുവിന്റെ സാധ്യത ഏതാണ്ട് പൂര്‍ണ്ണമായി അടച്ച മട്ടാണ്. അതെസമയം റിഷഭ് പന്തിന് ടി20 ടീമിലും സ്ഥാനം ഉറപ്പില്ലെന്ന് വ്യക്തമായി.

Read more

അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിനെതിരെ ഉളളത്. കൂടാതെ മൂന്ന് വീതം ടെസ്റ്റ് ഏകദിന മത്സരങ്ങളും ഇന്ത്യ കിവീസില്‍ കളിയ്ക്കും.