മുന്‍നിര തകര്‍ന്നു; കേരളത്തിന് തിരിച്ചടി

രഞജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തിരിച്ചടി. മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് പരിയുമ്പോള്‍ കേരളത്തിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പവലിയനില്‍ തിരിച്ചെത്തി. അഞ്ച് വിക്കറ്റിന് 123 റണ്‍സ് എന്ന നിലയില്‍ പതറുകയാണ് കേരളം.മൂന്ന റണ്‍സുമായി സച്ചിന്‍ ബേബിയും നാല് റണ്‍സുമായി അരുണ്‍ കാര്‍ത്തികുമാണ് ക്രീസില്‍.

കേരള നിരയില്‍ രോാഹന്‍ പ്രേമിന് പിന്നാലെ ഓപ്പണര്‍ ജലജ് സക്‌സേനയും സഞ്ജു സാംസണും പുറത്തായി. 117 പന്തില്‍ 40 റണ്‍സെടുത്ത് ജലജ് എ വഖാറിന്റെ പന്തില്‍ യു. ശ്രീവാസ്തവയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. സഞ്ജു.വി.സാംസണ്‍(60 പന്തില്‍ 32) ആദിത്യ സര്‍വതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 46 പന്തില്‍ 29 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് ശനിയാഴ്ച ആദ്യം പുറത്തായത്. കരണ്‍ ശര്‍മയുടെ പന്തില്‍ വസീം ജാഫര്‍ ക്യാച്ചെടുത്താണ് രോഹന്‍ പ്രേമിനെ മടക്കിയത്.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ വിദര്‍ഭ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. വാലറ്റം അസാമാന്യ പോരാട്ടവീര്യം കാഴ്ച്ചവെച്ച മത്സരത്തില്‍ 246 റണ്‍സാണ് വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. 9ന് 193 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന വിദര്‍ഭയെ പത്താം വിക്കറ്റില്‍ വഖാരെയും (27 നോട്ടൗട്ട്) ലളിത് യാദവും (24) ചേര്‍ന്ന് നേടിയ 53 റണ്‍സ് 246ല്‍ എത്തിച്ചു

ഏഴാമതായി ഇറങ്ങി അര്‍ധ സെഞ്ച്വറി നേടിയ വാഡ്കറും (53) എട്ടാമതായി ഇറങ്ങിയ സര്‍ത്തും (36) വിദര്‍ഭയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മല്‍സരം സമനിലയിലായാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡു നേടുന്നവരാകും സെമിയിലേക്ക് യോഗ്യത നേടുകയെന്നതിനാല്‍ കരുതലോടെയായിരുന്നു വിദര്‍ഭയുടെ നീക്കം.

നേരത്തെ, കെ.സി.അക്ഷയ്യുടെ തകര്‍പ്പന്‍ ബോളിങ് പ്രകടനമാണ് കരുത്തരായ വിദര്‍ഭയെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സഹായകരമായത്. 31 ഓവറില്‍ 66 റണ്‍സ് മാത്രം വഴങ്ങി കേരളത്തിന്റെ ഈ പുതിയ ബോളിങ് ഹീറോ അഞ്ച് വിക്കറ്റു വീഴ്ത്തി. ജലജ് സക്‌സേന മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.