ഹൈദരാബാദിനെ വിറപ്പിച്ചു കേരളം കീഴടങ്ങി

സയ്യിദ് മുഷ്താഖ് അലി ട്വന്റ20 മത്സരത്തില്‍ ഹൈദരാബാദിനെ വിറപ്പിച്ച് കേരളം കീഴടങ്ങി. പത്ത് റണ്‍സിനാണ് കേരളം മത്സരം അടിയറവ് വെച്ചത്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത കേരളത്തിനെതിരേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 രണ്‍സാണ് ഹൈദരാബാദ് അടിച്ചത്്. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, ജലജ് സക്സേന, വിനോദ് കുമാര്‍, പ്രശാന്ത് പദ്മനാഭന്‍ എന്നിവരടങ്ങയി ബോളിങ് നിരയ്ക്ക് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാനായില്ല.

അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു കേരള ബോളര്‍മാര്‍ക്കെതിരേ മിന്നും പ്രകടനം നടത്തിയതാണ് ഹൈദരാബാദിന് മികച്ച ടോട്ടലുണ്ടാക്കാന്‍ സഹായകമായത്. 31 ബോളില്‍ നിന്ന് 52 റണ്‍സാണ് അമ്പാട്ടി സ്വന്തമാക്കിയത്. 34 റണ്‍സെടുത്ത ഓപ്പണര്‍ അക്ഷത് റെഡ്ഡിയും, 21 റണ്‍സെടുത്ത അക്ഷത് റെഡ്ഡിയും ഹൈദരാബാദ് ബാറ്റിങ് നിരയില്‍ നിര്‍ണായകമായി.

കേരളത്തിനായി 4 ഓവറുകള്‍ എറിഞ്ഞ ജലജ് സക്സേന 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍, പ്രശാന്ത് പദ്മനാഭന്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Read more

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള നിരയില്‍ സച്ചിന്‍ ബേബിയുടെ വെടിക്കെട്ടും തുണച്ചില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്ത് കേരളം പുറത്തായി. 50 ബോൡ നിന്ന് 79 റണ്‍സെടുത്ത് സച്ചിന്‍ ബേബി കേരളത്തിന് ജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവുകളില്‍ ഹൈദരാബാദ് പിടിമുറുക്കുകയായിരുന്നു. കേരളത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രവി കിരണ്‍ ആണ് ഹൈദ്രാബാദിനായി നിര്‍ണ്ണായക പ്രകടനം നടത്തിയത്.