ഐഎസ്എല്ലില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ നമ്പര്‍വണ്‍ കളിക്കാരന്‍; അക്കാദമിയില്‍ പഠിച്ചത് വേറെപണി, ഇപ്പോള്‍ ചെയ്യുന്നത് വേറെ

ഡിഫന്‍ഡറായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ വരെ കളിച്ചിട്ടുള്ള താരം ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ തകര്‍ത്തു മുന്നേറുന്ന കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഒന്നാം നമ്പര്‍ താരമാണ്. ആദ്യ മത്സരം തോറ്റതിന് പിന്നാലെ തുടര്‍ച്ചയായി പത്തുകളികളില്‍ തോല്‍വി അറിയാതെ മുന്നേറിയ ടീമിന്റെ എട്ടുകളികളിലും നിര്‍ണ്ണായക താരമായി മാറിയിരിക്കുകയാണ് ബ്‌ളാസ്‌റ്റേഴ്‌സിന്റെ രണ്ടാം നമ്പര്‍ ഗോളി പ്രഭ്‌സുഖാന്‍ ഗില്‍. ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോയ്ക്ക് പരിക്കേറ്റ് വലയ്ക്ക് മുന്നിലെത്തിയ ശേഷം ഗില്ലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അണ്ടര്‍ 17 ലോകകപ്പ് കളിക്കല്‍ ലക്ഷ്യമിട്ട് പരിശീലച്ച ടീമില്‍ ഡിഫന്‍ഡറായി കളി തുടങ്ങിയ ഗില്‍ ഇപ്പോള്‍ ചെയ്യുന്നത് പക്ഷേ വേറെ ലെവലിലുള്ള കാര്യങ്ങളാണ്. പരിശീലകന്‍ നിക്കോളായ് ആദം ഇന്ത്യയുടെ അണ്ടര്‍ 17 ടീമിനെ കൊണ്ടുനടന്ന കാലത്ത് ഗില്‍ ഡിഫന്റര്‍ എന്ന നിലയില്‍ രണ്ട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഭാഗമായിട്ടുണ്ട്. ഐ.എസ്.എല്‍ എട്ടാം സീസണില്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിനായുള്ള ഗോള്‍കീപ്പര്‍മാരില്‍ മുന്നിലാണ് താരം. എട്ട് മത്സരങ്ങളില്‍ പ്രഭ്സുഖാന്‍ ഗില്‍ ബ്ലാസ്റ്റേഴ്സിന്റെ വലകാത്തത്.

അഞ്ച് ഗോളുകള്‍ വഴങ്ങിയപ്പോള്‍ 22 സേവുകളണ് നടത്തിയത്്. ടീം ഇപ്പോള്‍ നടത്തുന്ന ജൈത്രയാത്രയില്‍ ഒന്നാമതുണ്ട് ഗില്‍. ടൂര്‍ണമെന്റില്‍ ഇതുവരെ 81.48 ശതമാനമാണ് താരത്തിന്റെ ഗോള്‍ സേവിങ്. ഒഡീഷ എഫ്.സിക്കെതിരായ മത്സരം ഈ 21കാരന്റെ മികവിന്റെ ഉദാഹരണമായി മാറിയിരുന്നു. എണ്ണം പറഞ്ഞ ചാന്‍സുകളാണ് താരം ചാടിയും മറിഞ്ഞും തട്ടിയതും പിടിച്ചെടുത്തതും. ഡിഫന്‍സില്‍ നിന്നും ഗോള്‍വലയ്ക്ക്് മുന്നിലേക്ക് എത്തിച്ചതും പരിശീലകന്‍ നിക്കോളായ് ആദമിന്റെ പിന്തുണയും ശിക്ഷണവുമൊക്കെയാണ്.

പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ഗില്‍, 2014 ല്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. 2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ താരം രണ്ട് വര്‍ഷം പരിശീലനം നേടി. ബെംഗളൂരു എഫ്സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് ഗില്‍ എത്തുന്നത്. 2020ലാണ് പ്രഭ്സുഖാന്‍ ഗില്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

Read more

ഇന്ത്യന്‍ ആരോസിനൊപ്പം ഐ-ലീഗില്‍ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങള്‍ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനമാണ് കേരളാബ്‌ളാസ്‌റ്റേഴ്‌സിന്റെ ടാലന്റ് ഹണ്ട് ടീമിന്റെ കണ്ണിലുടക്കിയത്. ആല്‍ബിനോയ്ക്ക് പരിക്കേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍പോസ്റ്റിന് മുന്നിലും എത്തി.