ആഷസില്‍ അവിശ്വസനീയ രക്ഷപ്പെടല്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന ആഷസ് ടെസ്റ്റിന്റെ ഒന്നാം മത്സരത്തില്‍ അവിശ്വസനീയമായി വിക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് ഇംഗ്ലീഷ് നായകന്‍ ജറൂട്ട്. ഓസീസ് പേസ് ബൗളര്‍ ജെയിംസ് പാറ്റിന്‍സിന്റെ പന്ത് ജോ റൂട്ടിന്റെ സ്റ്റംമ്പ് തകര്‍ത്തെങ്കിലും ബെയ്ല്‍സ് വീഴാത്തതിനാല്‍ താരം പുറത്താകാതെ രക്ഷപ്പെടുകയായിരുന്നു.

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ ഇരുപത്തിയൊന്നാം ഓവറിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച സംഭവം. ജോ റൂട്ട് ഒന്‍പത് റണ്‍സുമായി ക്രീസില്‍ തുടരവെയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പാറ്റീഴ്‌സന്റെ പന്ത് റൂട്ടിന്റെ പ്രതിരോധം തകര്‍ത്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി.

എന്നാല്‍ പന്ത് സ്റ്റമ്പില്‍ ചെറുതായി തട്ടിയിരുന്നതിനാല്‍ ചെറിയ ശബ്ദമുണ്ടായി. ഇത് റൂട്ടിന്റെ ബാറ്റില്‍ പന്ത് കൊണ്ടുള്ള ശബ്ദമാണെന്ന് കരുതി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ ജോയല്‍ വില്‍സണ്‍ അത് വിക്കറ്റാണെന്ന് വിധിക്കുകയും ചെയ്തു.

എന്നാല്‍ തന്റെ ബാറ്റില്‍ പന്ത് കൊണ്ടില്ലെന്ന് ഉറപ്പായിരുന്ന റൂട്ട് റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. റിവ്യൂവിലാണ് പന്ത് റൂട്ടിന്റെ ബാറ്റിലല്ല, മറിച്ച് സ്റ്റമ്പിലാണ് കൊണ്ടതെന്ന് വ്യക്തമായത്. ഇതോടെ ക്രിക്കറ്റ് ലോകം ആകെ ഞെട്ടി. പുതിയ സംഭവികാസം ഓസീസ് താരങ്ങളെ ആകെ അസ്വസ്ഥനാക്കുകയും ചെയ്തു.