ഇന്ത്യക്ക് ജയവര്‍ധനെയുടെ ഒരുകൈ സഹായം; ലോക കപ്പില്‍ ഗുണം ചെയ്‌തേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചാകാനുള്ള ക്ഷണം നിരസിച്ചയാളാണ് ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ. ലങ്കന്‍ ടീമിനെ സഹായിക്കാനാണ് മഹേല തീരുമാനിച്ചത്. എങ്കിലും ജയവര്‍ധനെ ചെയ്യുന്ന ഒരു കാര്യം ട്വന്റി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ പാകത്തിലുള്ളതാണ്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായ ജയവര്‍ധനെ, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അധികം ജോലിഭാരം നല്‍കേണ്ടെന്ന തീരുമാനത്തിലാണ്. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ജയവര്‍ധനെ ഇന്ത്യന്‍ ടീം മാനെജ്‌മെന്റുമായി നിരന്തരം ആശയവിനിമയം നടത്തുന്നുമുണ്ട്.ഹാര്‍ദിക്കിനെ കൊണ്ട് പന്തെറിയിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് തിടുക്കമില്ലെന്ന് മഹേല പറഞ്ഞു. പന്തെറിയാന്‍ ഹാര്‍ദിക്കിനെ നിര്‍ബന്ധിച്ചാല്‍ താരം ബുദ്ധിമുട്ടുമെന്നും ലോക കപ്പില്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നുമാണ് ജയവര്‍ധനെയുടെ നിലപാട്. ഹാര്‍ദിക്ക് ഏറെ നാളായി ബോള്‍ ചെയ്തിട്ടില്ലെന്നതും മഹേല കണക്കിലെടുക്കുന്നുണ്ട്.

ഹാര്‍ദിക്കിന്റെ ഫോം ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ വിധിനിര്‍ണയിക്കുന്ന ഘടകമായാണ് വിലയിരുത്തപ്പെടുന്നത്.എന്നാല്‍ അടുത്ത കാലത്തായി ഹാര്‍ദിക്ക് താളത്തിലല്ല. നടുവിന് ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ഹാര്‍ദിക് കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല. അതിനാല്‍ത്തന്നെ ഹാര്‍ദിക് ബോളിംഗില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു.

ഐപിഎല്‍ യുഎഇ ലെഗിലെ മുംബൈയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഹാര്‍ദിക് കളിച്ചിരുന്നില്ല. കളത്തിലിറങ്ങിയ കളികളില്‍ ബാറ്റര്‍ എന്ന റോള്‍ മാത്രമേ കൈകാര്യം ചെയ്തുള്ളു. ഇന്ത്യയുടെ നാലാം പേസറെന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന ഹാര്‍ദിക് ലോക കപ്പിനു മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താകുമെന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ജയവര്‍ധനെയും മുംബൈ ഇന്ത്യന്‍സും താരത്തിന്റെ കാര്യത്തില്‍ കരുതല്‍ കാട്ടുന്നത്.