ബ്രേക്കില്ലാതെയുള്ള മല്‍സരങ്ങള്‍ തങ്ങളെ തളര്‍ത്തിയെന്ന് തുറന്നു പറഞ്ഞ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ന്യൂസിലാൻഡിനെതിരായ നിര്‍ണായക മത്സരത്തിലും പരാജയപ്പെട്ട ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ബുംറ ഇക്കാര്യം തുറന്നു സമ്മതിച്ചത്.
‘ചില സമയങ്ങളില്‍ നിങ്ങള്‍ക്കു ബ്രേക്ക് ആവശ്യമായി വരും. ചിലപ്പോള്‍ നിങ്ങള്‍ സ്വന്തം കുടുംബത്തെ മിസ്സ് ചെയ്യും. ഞങ്ങള്‍ ആറു മാസമായി കളിച്ചു കൊണ്ടേയിരിക്കുകയാണ്. ഞങ്ങളെ സഹായിക്കുന്നതിനു ബിസിസിഐ അവരുടെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. പക്ഷെ ഇത്രയും കാലം നിങ്ങള്‍ കുടുംബത്തിനൊപ്പം ഇല്ലാതിരിക്കുമ്പോള്‍ എല്ലാം ഇഴഞ്ഞു നീങ്ങുന്നതു പോലെ അനുഭവപ്പെടും. ബയോ ബബ്ളിനുള്ളില്‍ കഴിയുന്നതിന്റെ ക്ഷീണത്തോടൊപ്പം മാനസികമായുള്ള ക്ഷീണവും നിങ്ങളെ തളര്‍ത്തും.’
‘ഞങ്ങള്‍ പൊരുത്തപ്പെടുന്നതിനു വേണ്ടി കഴിവിന്റെ പരമാവധി തന്ന ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ കളിക്കുന്നതിനായി ഗ്രൗണ്ടിലെത്തിയാല്‍ അതേക്കുറിച്ചൊന്നും ചിന്തിക്കാറില്ല. ഏതൊക്കെ ടൂര്‍ണമെന്റുകളാണ് ഇനി കളിക്കാനുള്ളത് എന്നിവയുള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ വരുന്നവയല്ല’ ബുംറ പറഞ്ഞു.
Read more
ടി20 ലോക കപ്പില്‍ ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യയുടെ സെമി പ്രവേശം തുലാസിലായിരിക്കുകയാണ്. ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ, ഇന്നലെ നടന്ന നിര്‍ണായക മത്സരത്തിലും ന്യൂസിലാൻഡിനോടും എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. നിലവില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ സെമി സാദ്ധ്യത അവശേഷിക്കുന്നത്.