ലോകത്തെ ഏറ്റവും അപകടകാരിയായ ബൗളര്‍ ഇന്ത്യക്കാരനാണ്: ഓസീസ് ഇതിഹാസം

ഏകദിന ലോക കപ്പിന് ഇംഗ്ലണ്ടില്‍ അരങ്ങുണരാനിരിക്കെ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ഭുംറയെ പ്രശംസ കൊണ്ട് മൂടി ഓസീസ് പേസ് ബൗളിംഗ് ഇതിഹാസം ജെഫ് തോംസണ്‍. ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ നിലവില്‍ ജസ്പ്രിത് ഭുംറയാണെന്നാണ് ജെഫ് തോംസണ്‍ പറയുന്നത്.

പരിചിതമല്ലാത്ത ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായി കളം നിറയുന്ന ഭുംറയ്ക്ക് വിക്കറ്റ് കിട്ടാന്‍ ഏറെ സാധ്യതയുണ്ടെന്ന് തോംസണ്‍ നിരീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയും ഭുംറയുമാകും ഈ ലോക കപ്പിലെ മികച്ച ബൗളര്‍മാരെന്നും തോംസണ്‍ പറയുന്നു.

ജോഷ് ഹെയ്‌സല്‍വുഡിലെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ഓസ്ട്രേലിയക്ക് തിരിച്ചടിയാവുമെന്നും തോംസണ്‍ പറഞ്ഞു. എഴുപതുകളില്‍ മാല്‍ക്കം മാര്‍ഷലിനൊപ്പം ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറായിരുന്നു തോംസണ്‍.

നിലവില്‍ ഏകദിന ലോക കപ്പില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ നോക്കുന്ന ബൗളറാണ് ബുംറ. 140 കി.മീയിലേറെ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ബുംറയ്ക്ക് കഴിയുന്നു. ഏകദിനത്തില്‍ 49 മത്സരങ്ങളില്‍ നിന്ന് 85 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം. 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ 19 വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയാണ് ബുംറ ലോക കപ്പിന് എത്തുന്നത്.