കേട്ടുകേള്‍വി പോലുമില്ലാത്ത മണ്ടത്തരം കാണിച്ച് പഞ്ചാബ്, ഒരു ഫെയറി ടെയിലിനേക്കാള്‍ വലുപ്പമുള്ള ഒരു മത്സരം!

ലക്ഷ്യം 186, 18 ഓവര്‍ കഴിയുമ്പോള്‍ സ്‌കോര്‍ 178/2. ജയം 12 പന്തില്‍ 8 റണ്‍ അകലെ. 19 ഓവറില്‍ സ്‌കോര്‍ 182 /2. ജയം 4 റണ്‍ അകലെ .6 പന്തുകള്‍ ബാക്കി. എന്നിട്ടും 2 റണ്‍സിന് തോല്‍ക്കണമെങ്കില്‍ ആ ടീമിന്റെ പേര് പഞ്ചാബ് എന്നും നായകന്റെ പേര് രാഹുല്‍ എന്നും ആയിരിക്കണം . കാരണം 2021 ഐപിഎല്‍ ആദ്യപാദത്തില്‍ കണ്ട അവസാന ഓവറുകളിലെ മണ്ടത്തരങ്ങള്‍ ആവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ക്രിക്കറ്റില്‍ എന്തും സംഭവിക്കാം എന്ന് ആരും സമ്മതിച്ചില്ലെങ്കിലും സഞ്ജു സാംസണും റോയല്‍സും ഉറപ്പായും സമ്മതിക്കും .

186 എന്ന ലക്ഷ്യം പ്രതിരോധിക്കുമ്പോള്‍ ആദ്യ 3 ഓവറില്‍ 15 റണ്‍ എന്നതിനേക്കാള്‍ ഗംഭീര തുടക്കം കിട്ടാനില്ല. എന്നാല്‍ അടുത്ത 3 ഓവറിനു ശേഷം സ്‌കോര്‍ 6 ഓവറില്‍ 49 ലെത്തി എന്നതിനേക്കാള്‍ മൂര്‍ച്ചയില്ലാത്ത ഒരു ബൗളിങ്ങ് നിരക്ക്‌ക്കൊപ്പം കെഎല്‍ രാഹുലിനെ 3 തവണ വിട്ട ദയനീയ ഫീല്‍ഡിങ് കൂടിയാകുമ്പോള്‍ അതിനെ ദയനീയം എന്നേ വിശേഷിപ്പിക്കാനാകു. ആദ്യ പാദത്തിലെ ബൗളിങ് സെന്‍സേഷന്‍ ചേതന്‍ സാകരിയയെ തുടര്‍ച്ചയായി 4,6, 6 പറത്തി ഐപിഎല്‍  3000 റണ്‍ തികച്ച പഞ്ചാബ് നായകന്‍ പക്ഷെ ആ നേട്ടത്തിലെ വേഗതയില്‍ ഗെയിലിന് മാത്രം പിന്നിലാണെന്നത് പലര്‍ക്കും ദഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അപ്പോഴും 2021 സീസണില്‍ റോയല്‍സ് 4 തവണയും ആകെ എതിര്‍ ടീമുകള്‍ 8 തവണയും രാഹുലിനെ കൈവിട്ടു എന്ന സത്യം അവിടെ കിടക്കുന്നു.

Image

7 ഓവറുകള്‍ക്കു ശേഷം അതു വരെ നിശബ്ദനായ അഗര്‍വാള്‍ ആക്രമണം തുടങ്ങിയതോടെ പഞ്ചാബ് സ്‌കോര്‍ പറക്കുകയായിരുന്നു. പവര്‍ പ്‌ളേ തീരുമ്പോള്‍ 18 പന്തില്‍ 15 റണ്‍ മാത്രം നേടിയ അഗര്‍വാള്‍ 34 പന്തില്‍ നിന്നും 50 തികച്ച് നായകനൊപ്പം തന്നെ ഐപിഎല്‍  2000 റണ്‍ മറികടന്ന് ആദ്യ പാദത്തിലെ മങ്ങിയ പ്രകടനത്തെ മറികടക്കുകയും ചെയ്തു. മോറിസിന്റെ ഒരോവറില്‍ 25 അടക്കം 10 ഓവറില്‍ 100 കടന്നപോള്‍ തന്നെ രാജസ്ഥാന്‍ പരാജയം ഉറപ്പിച്ച പോലെയായിരുന്നു.

Image

8 പന്തുകള്‍ക്കിടെ ഇരു ഓപ്പണര്‍മാരും മടങ്ങിയപ്പോഴും ഒരു തിരിച്ചുവരവിനുള്ള സാധ്യത കുറവായിരുന്നു. മുസ്തഫിസുര്‍ എറിഞ്ഞ 17 ആം ഓവറില്‍ പൂരന്‍ പായിച്ച 2 ഷോട്ടുകള്‍ കളിയുടെ വിധി നിര്‍ണയിച്ചു കഴിഞ്ഞിരുന്നു. ആദ്യ പാദത്തില്‍ വിജയത്തിനടുത്ത് വെച്ച് അവസാന ഓവറുകളില്‍ പഞ്ചാബ് കാണിച്ച മണ്ടത്തരങ്ങളെ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ച സമയത്ത് പൂരന്‍ 3 പന്ത് ശേഷിക്കെ പുറതാകുമ്പോഴും അവര്‍ ജയത്തിന് 3 റണ്‍ മാത്രം അകലത്തിലായിരുന്നു. പിന്നാലെ വന്ന ഹൂഡയും അലനും കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ നിശബ്ദമായപ്പോള്‍ അപ്പോഴും അകലം അതേ 3 റണ്‍സ് ആയിരുന്നു. ഒരു ഫെയറി ടെയിലിനേക്കാള്‍ വലുപ്പമുള്ള ഒരു മത്സരം എന്ന് നിസ്സംശയം പറയാം.

Image

അന്തിമ വിശകലനത്തില്‍ മൂര്‍ച്ചയില്ലാത്ത ബൗളിങ്ങ് നിരക്കാന്‍ പ്രതിരോധിക്കാന്‍ തക്ക സ്‌കോര്‍ ഉയര്‍ത്താനുള്ള എല്ലാ സാഹചര്യവും നഷ്ടപ്പെടുത്തുകയും ഫീല്‍ഡിങ്ങിലെ മോശം പ്രകടനവും നടത്തിയിട്ടും കേട്ടുകേള്‍വി പോലുമില്ലാത്ത മണ്ടത്തരം കാണിച്ച പഞ്ചാബ് രാജസ്ഥാന് പോയിന്റുകള്‍ സമ്മാനിച്ചു എന്ന് പറയേണ്ടി വരും. എങ്കിലും നിലവാരമുള്ള ഒരു സ്പിന്നര്‍ പോലുമില്ലാതെ ഇനി ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ മുന്നോട്ടു പോകുന്നുവെങ്കില്‍ അതും ഒരു അത്ഭുതമാകും .