ഐ.പി.എല്‍ രണ്ടാം ഘട്ടത്തിന് യു.എ.ഇ വേദിയായേക്കില്ല; പരിഗണനയില്‍ മറ്റ് രണ്ട് രാജ്യങ്ങള്‍

ഐപിഎല്‍ 2021 സീസണിലെ ബാക്കി മത്സരങ്ങള്‍ക്ക് യു.എ.ഇ വേദിയാകിലെന്ന് റിപ്പോര്‍ട്ട്. സെപ്തംബറില്‍ യു.എ.ഇയില്‍ ചൂട് കൂടുതലായിരിക്കുമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. യു.എ.ഇയില്‍ നടത്താനായില്ലെങ്കില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്.

ഇംഗ്ലണ്ട് ആണ് വേദിയാവുന്നത് എങ്കില്‍ അവിടുത്തെ കാലാവസ്ഥ താരങ്ങള്‍ക്ക് അനുകൂലമാകും. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ ഈ സമയം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുണ്ട് എന്നതും പോസിറ്റീവ് ഘടകങ്ങളാണ്. വിദേശ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് എത്തുന്നതിനും പ്രയാസമുണ്ടാകില്ല.

ഐ.പി.എല്‍ രണ്ടാം ഘട്ടത്തിന് ഇന്ത്യയെ വേദിയാക്കുക എന്നത് ബി.സി.സി.ഐ പൂര്‍ണമായും തള്ളിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ജൂലൈയിലാവും ഐ.സി.സി അന്തിമ തീരുമാനം എടുക്കുക. ഒക്ടോബര്‍-നവംബറിലായാണ് ലോക കപ്പ് നടക്കുക.

ഇന്ത്യക്ക് ആതിഥേയ പദവി നല്‍കി ടി20 ലോക കപ്പിന് യു.എ.ഇ വേദിയാക്കാനുള്ള ആലോചന പരിഗണനയിലുണ്ട്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഐ.പി.എല്‍ നിര്‍ത്തിവെച്ച സാഹചര്യവും കോവിഡ് മൂന്നാം തരംഗ സാദ്ധ്യതയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്നത്.