സൂപ്പര്‍ താരം പുറത്ത്, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇറങ്ങുന്നതിന് മുന്‍പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. നേരത്തെ രഞ്ജി ട്രോഫിയ്ക്കിടെ ഏറ്റ പരിക്കാണ് നിര്‍ണായക ഘട്ടത്തില്‍ ഇഷാന്തിന് വിനയായത്.

വ്യാഴാഴ്ച 20 മിനിറ്റ് നെറ്റ്സില്‍ പന്തെറിഞ്ഞ് കഴിഞ്ഞപ്പോള്‍ വേദന അനുഭവപ്പെട്ട ഇഷാന്ത് ഇക്കാര്യം ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇഷാന്ത് ശര്‍മക്ക് പകരം ഉമേഷ് യാദവ് ടീമിലേക്കെത്തുമെന്നാണ് സൂചന.

നെറ്റ്സില്‍ ഉമേഷ് യാദവിനോട് രവി ശാസ്ത്രിയും, ബൗളിംഗ് കോച്ച് ഭരത് അരുണും ദീര്‍ഘനേരം സംസാരിച്ചിരുന്നു. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

എന്നാല്‍ ഇതുവരെ ന്യൂസിലാന്‍ഡില്‍ ഒരു ടെസ്റ്റ് പോലും ഉമേഷ് യാദവ് കളിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ഉമേഷ് യാദവ് ഇന്ത്യക്ക് പുറത്ത് കളിച്ചത് 2018 ഡിസംബറില്‍ പെര്‍ത്തിലാണ്. ഇത് ഇന്ത്യയുടെ ബൗളിംഗ് കരുത്തിനെ കാര്യമായി ബാധിക്കുന്നു.

Read more

രഞ്ജി ട്രോഫിയില്‍ വിദര്‍ഭക്കെതിരായ മത്സരത്തിന് ഇടയിലാണ് ഇഷാന്ത് ശര്‍മയുടെ വലത് കണങ്കാലിന് പരിക്കേറ്റത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നെറ്റ്സില്‍ ഇഷാന്ത് പന്തെറിയാന്‍ എത്തിയിരുന്നു. എന്നാല്‍ മത്സര തലേന്ന് നടത്തിയ പരിശീലനത്തില്‍ ഇഷാന്ത് ഇറങ്ങിയില്ല.