ആര്‍മി ക്യാപില്‍ ഇന്ത്യയെ വെട്ടിലാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം '3ജി' ആയി; കളി ടീം ഇന്ത്യയോട് വേണ്ട!

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആര്‍മി ക്യാപ് ധരിച്ച ഇന്ത്യന്‍ ടീമിന്റെ നടപടിക്കെതിരേ ആഞ്ഞടിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമം പാളി. ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പാക്കിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആര്‍മി ക്യാപ്പ് ധരിക്കാന്‍ ബിസിസിഐ ഐസിസിയില്‍ നിന്നും നേരത്തെ അനുമതി വാങ്ങിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിന്റെ തലേദിവസം സൈനിക തൊപ്പി വെച്ച് കളിക്കാനും താരങ്ങളുടെ മാച്ച്ഫീ ചാരിറ്റി ഫണ്ടിലേക്ക് നല്‍കാനുമുള്ള ബിസിസിഐയുടെ അപേക്ഷ ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ സ്വീകരിച്ചുവെന്നാണ് ഐസിസി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുളള ആദരവിന്റെ സൂചകമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ചത്.
എന്നാല്‍ ഈ സംഭവം പുതിയ വിവാദങ്ങളിലേക്ക് കൂടി വഴി തുറക്കുകയായിരുന്നു. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഐസിസി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ പ്രശ്നം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉയര്‍ത്തികൊണ്ട് വരുമെന്നും മന്ത്രി സൂചന നല്‍കി.

എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ” പിങ്ക് ടെസ്റ്റ് ” ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ”” പിങ്ക് ഏകദിനം ” എന്ന പോലെ ഓരോ വര്‍ഷവും ഹോം സീസണിലെ ഒരു മത്സരത്തില്‍ ഇതാവര്‍ത്തിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളും വ്യക്തമാക്കി.

Read more

ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ കടുത്ത രീതിയില്‍ എതിര്‍ക്കുന്ന കായിക സംഘടനയാണ് ഐസിസി. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം കളിക്കളത്തില്‍ സംഭവിക്കുന്നത്. 2014ല്‍ പലസ്തീന്‍ അനുകൂല റിസ്റ്റ് ബാന്‍ഡ് ധരിച്ചതിന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയീന്‍ അലിയെ ഐസിസി ശാസിച്ചിരുന്നു. മാത്രമല്ല കളിക്കളത്തില്‍ സേവ് ഗാസ എന്നെഴുതിയ ഈ റിസ്റ്റ് ബാന്‍ഡ് ധരിക്കുന്നതും ഐസിസി വിലക്കിയിരുന്നു. 2003 ലോകകപ്പില്‍ സിംബാബ് വെ ടീം അംഗങ്ങളും സര്‍ക്കാറിനെതിരെയുളള എതിര്‍പ്പ് കളിക്കളത്തില്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.