കളിയിലെ താരം സര്‍പ്രൈസ്!, ഹാമില്‍ട്ടണിലെ പാതിര വിറങ്ങലിച്ച മത്സരം

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന മത്സരമായി മാറി ഹാമില്‍ട്ടണിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടി20. ന്യൂസിലന്‍ഡ് ജയമുറപ്പിച്ചിടത്തു നിന്നാണ് ഇന്ത്യ ആരേയും അമ്പരപ്പിയ്ക്കും വിധം മത്സരം സ്വന്തമാക്കിയത്. മത്സരത്തിലും സൂപ്പര്‍ ഓവറിലുമായി രണ്ട് തവണ ഈ അത്ഭുതം സംഭവിച്ചു എന്നതാണ് ഈ മത്സരത്തെ കൂടുതല്‍ ആവേശഭരിതമാക്കുന്നത്.

മത്സരത്തിന്റെ അവസാന ഓവറിലെ ആദ്യ പന്ത് ഷമിയെ റോസ് ടെയ്‌ലര്‍ സിക്‌സ് അടിച്ചതോടെ കളിയുടെ ഗതി ഏതാണ്ട് തീരുമാനിക്കപ്പെട്ടുവെന്നാണ് ആരാധകര്‍ കരുതിയത്. അവശേഷിച്ച അഞ്ച് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. അടുത്ത പന്ത് ടെയ്‌ലര്‍ സിംഗിളെടുക്കുകയും ചെയ്തു.

എന്നാല്‍ പിന്നീടാണ് കളി ഇന്ത്യയ്ക്കായി തിരിഞ്ഞത്. സെഞ്ച്വറിക്കരികില്‍ ഇരുന്ന വില്യംസണെ രാഹുലിന്റെ കൈകളിലെത്തിച്ച ഷമി അടുത്ത രണ്ട് പന്തും പകരമെത്തിയ വിക്കറ്റ് കീപ്പര്‍ സെയ്‌ഫേര്‍ട്ടിനെ റണ്‍സെടുക്കാനും അനുവദിച്ചില്ല. അഞ്ചാമത്തെ പന്ത് രാഹുലിന്റെ പിഴവില്‍ കിവീസിന് ഒരു റണ്‍സ് ലഭിച്ചെങ്കിലും അവസാന പന്തില്‍ ടെയ്‌ലര്‍ സിംഗിളെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ കുറ്റി തെറിച്ച് മടങ്ങുകയായിരുന്നു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിയത്.

സൂപ്പര്‍ ഓവറിലും നാടകീയത ആവര്‍ത്തിച്ചു. ന്യൂസിലന്‍ഡിനായി കെയിന്‍ വില്യംസണും ഗുപ്റ്റിലും ചേര്‍ന്ന് 17 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ നാല് പന്തില്‍ ഇന്ത്യയ്ക്ക് എട്ട് റണ്‍സെടുക്കാനും ആയുളളു. ഇതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചവരെ ഞെട്ടിച്ചാണ് രോഹിത്ത് തുടര്‍ച്ചയായി രണ്ട് സിക്‌സ് അടിച്ച് മത്സരം സ്വന്തമാക്കിയത്.

Read more

മത്സരം ജയിച്ചതോടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും രോഹിത്ത് ശര്‍മ്മയാണ്. 48 പന്തില്‍ 95 റണ്‍സ് അടിച്ചുകൂട്ടിയ വില്യംസണ് അവകാശപ്പെട്ട പുരസ്‌കാരമാണ് രോഹിത്ത് ഗെയിം ചെയ്ഞ്ചിംഗ് ഷോട്ടുകളിലൂടെ സ്വന്തമാക്കിയത്. നേരത്തെ ഓപ്പണറായി ബാറ്റേന്തിയപ്പോള്‍ 40 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത്ത് ശര്‍മ്മ 65 റണ്‍സ് എടുത്തിരുന്നു.