തനി സ്വഭാവം പുറത്തെടുത്ത് ബുംറയും ഷമിയും; ലങ്ക തവിടുപൊടി

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കം.ഒന്നാം ദിനം കളി അവസാനിക്കുമ്പോല്‍ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍86 റണ്‍സ് എന്ന നിലയിലാണ്. 50 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റം വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 252 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ 250 കടത്തിയത്.

92 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 98 ബോളില്‍ 10 ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയിലാണ് താരത്തിന്റെ പ്രകടനം. മായങ്ക് അഗര്‍വാള്‍ 4, രോഹിത് ശര്‍മ്മ 15, ഹനുമ വിഹാരി 31, വിരാട് കോഹ്ലി 23, റിഷഭ് പന്ത് 39, രവീന്ദ്ര ജഡേജ 4, ആര്‍ അശ്വിന്‍ 13, അക്സര്‍ പട്ടേല്‍ 9, മുഹമ്മദ് ഷമി 5 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദെനിയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റും സുരംഗ ലക്മലിന് ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ജയന്ത് യാദവിന് പകരം അക്‌സര്‍ പട്ടേല്‍ പ്ലെയിങ് ഇലവനിലെത്തി. മറുവശത്ത് ശ്രീലങ്ക ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ലഹിരു കുമാര, പത്തും നിസംഗ എന്നിവര്‍ക്ക് പകരം കുശാല്‍ മെന്‍ഡിസ്, പ്രവീണ്‍ ജയവിക്രമ എന്നീ താരങ്ങള്‍ ടീമിലിടം നേടി. പിങ്ക് ബോള്‍ ടെസ്റ്റ് കാണാന്‍ സ്റ്റേഡിയത്തില്‍ 100 ശതമാനം കാണികളെയും അനുവദിച്ചിട്ടുണ്ട്.