അരങ്ങേറ്റം അവിസ്മരണീയമാക്കി നദീം, ദക്ഷിണാഫ്രിക്കയെ വൈറ്റ്‌വാഷ് ചെയ്ത് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ടീം ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്‌സിനും 202 റണ്‍സിനും തോല്‍പിച്ചതോടെയാണ് ഇന്ത്യ പരമ്പര തുത്തു വാരിയത്. ആദ്യം ഇന്നിംഗ്‌സില്‍ 335 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ കേവലം 133 റണ്‍സിന് പുറത്താകുകയായിരുന്നു.

എട്ടിന് 132 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും അവശേഷിച്ച വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഷഹ്ബാസ് നദീം ആണ് ദക്ഷിണാഫ്രിക്കയുടെ അവശേഷിച്ച രണ്ട് വിക്കറ്റും സ്വന്തമാക്കിയത്. 30 റണ്‍സെടുത്ത ഒബ്‌റിയോണെ സാഹയുടെ കൈകളിലെത്തിച്ച നദീം അടുത്ത പന്തില്‍ എന്‍ഗിനിയെ സ്വയം പിടിച്ച് പുറത്താക്കി. നേരത്തെ ആദ്യ ഇന്നിംഗ്‌സിലും നദീം രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

ആദ്യ ഇന്നിംഗ്‌സിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സും. ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഡീന്‍ എല്‍ഗാര്‍(16) മാത്രം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡീകോക്കിനെ(5) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത്.

ആദ്യ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററായ സുബൈല്‍ ഹംസയെ(0) ഷമി ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും(4), ടെംബാ ബാവുമയെയും(0) ഷമിയും ഹെന്റിച്ച് ക്ലാസനെ(5) ഉമേഷയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്ത് ജോര്‍ജ് ലിന്‍ഡെയും(27), ഡെയ്ന്‍ പെഡിറ്റും(23), ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ് രണ്ടും ജഡേജയും അശ്വിനും ഒരോ വിക്കറ്റുമെടുത്തു.

Read more

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തില്‍ പോലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. മൂന്നാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ(1) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.