ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ലക്ഷ്മണും എത്തുന്നു, തകര്‍പ്പന്‍ നീക്കവുമായി ബി.സി.സി.ഐ

ഇന്ത്യന്‍ മുന്‍താരം വിവിഎസ് ലക്ഷ്മണ്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നു. ഐപിഎല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പമ്പരയില്‍ ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ലക്ഷ്മണ്‍.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ഒപ്പം തന്നെ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് പര്യടനവും വരുന്നുണ്ട്. ആയതിനാല്‍ രണ്ട് പരിശീലകര്‍ക്ക് കീഴില്‍ രണ്ട് ടീമിനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഇതനുസരിച്ച് രാഹുല്‍ ദ്രാവിഡും സീനിയര്‍ താരങ്ങളും ഇംഗ്ലണ്ടിലേക്ക് പോകും. ലക്ഷ്മണ് കീഴില്‍ ജൂനിയര്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കയെ നേരിടും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ ഈ മാസം 23ാം തിയതി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ നായകന് കീഴിലാകും ഇന്ത്യ പരമ്പരയ്ക്കിറങ്ങുക. സീനിയര്‍ താരങ്ങളുടെ ആഭാവത്തില്‍ നിരവധി യുവതാരങ്ങളെ ഇന്ത്യ പരിഗണിക്കുമെന്നാണ് വിവരം.

നായകനായി ശിഖര്‍ ധവാന്‍ എത്താനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ശിഖര്‍ ധവാന്‍ നടത്തുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായേക്കും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പുറത്തായിരുന്ന ഹര്‍ദിക് ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ഐപിഎല്ലില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും താരം ഭേതപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്കും ടീമിലേക്ക് വിളിയെത്തും. എന്നാല്‍ കുല്‍ദീപ് യാദവിനെ ടീമിലേക്ക് പരിഗണിക്കുമോ എന്നതില്‍ ഉറപ്പില്ല. ജൂണ്‍ ഒന്‍പതിനാണ് പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, തിലക് വര്‍മ, ക്രുണാല്‍ പാണ്ഡ്യ, ശര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌നോയ്, രാഹുല്‍ ചഹാര്‍, യുസ്വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിംഗ്.