ഓസീസ് ഹുങ്ക് അടിച്ചൊതുക്കി രോഹിത്തും കോഹ്ലിയും, ഇന്ത്യയ്ക്ക് പരമ്പര

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 എന്ന ലക്ഷം രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അര്‍ദ്ധ സെഞ്ച്വറിയും നേടി. അവസാന ഓവറുകളില്‍ അടിച്ചു കളിച്ച ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ജയം അനായാസമാക്കുകയും ചെയ്തു.

രോഹിത് ശര്‍മ്മ 128 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 119 റണ്‍സാണ് സ്വന്തമാക്കിയത്. കരിയറിലെ 29ാം സെഞ്ച്വറിയാണ് രോഹിത്ത് സ്വന്തമാക്കിയത്. കോഹ്ലി 91 പന്തില്‍ എട്ട് ബൗണ്ടറി സഹിതം 89 റണ്‍സും ശ്രേയസ് 35 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 45 റണ്‍സും എടുത്ത്. 19 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാതെ പോയത്. മനീഷ് പാണ്ഡ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ മികവില്‍ ഓസ്‌ട്രേലിയ 286 റണ്‍സ് എടുത്തിരുന്നു. 132 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 131 റണ്‍സാണ് സ്മിത്ത് നേടിയത്.

ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഓസ്‌ട്രേലിയയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. 10 ഓവറില്‍ 63 റണ്‍സ് വങ്ങിയാണ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയത്. ജഡേജ രണ്ട് വിക്കറ്റും സ്വന്തമാക്കി.