തലയും വാലും വീശി ഇന്ത്യ;ന്യൂസിലന്‍ഡിന് ലക്ഷ്യം 185

ന്യൂസിലന്‍ഡിനെതിരായ ട്വന്റ20പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും നല്‍കിയ മികച്ച തുടക്കം മധ്യനിര തുലച്ചെങ്കിലും വാലറ്റത്തിലെ ചെറു വെടിക്കെട്ടുകള്‍ ഇന്ത്യയെ നല്ല സ്‌കോറിലെത്തിക്കുകയായിരുന്നു. 31 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം അര്‍ദ്ധ ശതകം കുറിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (56) ഇഷാന്‍ കിഷനും (29, ആറ് ബൗണ്ടറി) ഇന്ത്യക്ക് ഉശിരന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 6.2 ഓവറില്‍ 69 റണ്‍സ് വാരി. എന്നാല്‍ കിഷനു പിന്നാലെ സൂര്യകുമാര്‍ യാദവും (0) ഋഷഭ് പന്തും (4) വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ശ്രേയസ് അയ്യരും (25) വെങ്കടേഷ് അയ്യരും (20) പെട്ടൊന്നൊരു തകര്‍ച്ച ഒഴിവാക്കിയെങ്കിലും ഇന്ത്യയുടെ റണ്‍നിരക്ക് താഴേക്കുപോയി.

പക്ഷേ, ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തില്‍ ഹര്‍ഷല്‍ പട്ടേല്‍ (18, രണ്ട് ഫോര്‍, ഒരു സിക്‌സ്), ദീപക് ചഹാര്‍ (8 പന്തില്‍ 21, രണ്ട് ഫോര്‍, ഒരു സിക്‌സ്) നടത്തിയ ആക്രമണ ബാറ്റിംഗ് ഇന്ത്യന്‍ സ്‌കോറിന് കുതിപ്പേകി. കിവികള്‍ക്കായി മൂന്ന് വിക്കറ്റ് പിഴുത താത്കാലിക നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ വേറിട്ട പ്രകടനം പുറത്തെടുത്തു. ട്രെന്റ് ബൗള്‍ട്ട്, ആദം മില്‍നെ, ഇഷ് സോധി, എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.