മൂന്നാം ഏകദിനത്തിലും ജയിക്കാനായില്ല ; ദക്ഷിണാഫ്രിക്ക പരമ്പര പിടിച്ചു, ഇന്ത്യയ്ക്ക് സമ്പൂര്‍ണ തോല്‍വി

അവസാന മത്സരത്തലും പിടിവിടാതിരുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരേയുള്ള ഏകദിനപരമ്പര തൂത്തുവാരി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യയ്ക്ക് വഴങ്ങാതിരുന്ന അവര്‍ നാലു റണ്‍സിന് ന്യൂലാന്റ്‌സിലെ മത്സരത്തിലും വിജയം നേടി. ഇതോടെ ഏറ്റവും കൂടുതല്‍ സമ്പൂര്‍ണ്ണ പരമ്പര വിജയത്തില്‍ പാകിസ്താനൊപ്പമായി.

ആദ്യ രണ്ടു മത്സരം ജയിച്ച് പരമ്പര നേരത്തേ തന്നെ ദക്ഷിണാഫ്രിക്ക നേടിയിരുന്നതിനാല്‍ ആശ്വാസജയം തേടിയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത് 288 വിജയലക്ഷ്യമായിരുന്നു. മുന്‍ നിരയും വാലറ്റവും പൊരുതിയെങ്കിലും മദ്ധ്യനിര തകര്‍ന്നത് ഇത്തവണയും വിനയായി. മുന്‍ നായകന്‍ വിരാട് കോഹ്ലി (65), ഓപ്പണര്‍ ശിഖര്‍ ധവാന്‍ (61) വാലറ്റത്ത് ദീപക് ചഹറും (54) സൂര്യകുമാര്‍ യാദവും (39) മികച്ച പോരാട്ടം നടത്തിയെങ്കിലും ഇവര്‍ വീണതോടെ കളിയും വീണു.

കോഹ്ലി 84 പന്തുകളില്‍ അഞ്ചു ബൗണ്ടറികളുമായാണ് 65 റണ്‍സ് എടുത്തത്. ധവാന്‍ 73 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. വാലറ്റത്ത പൊരുതിക്കളിച്ച ചഹര്‍ 34 പന്തുകളില്‍ അര്‍ദ്ധശതകം പിന്നിട്ടു. അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സും പറത്തി. ശ്രേയസ് അയ്യര്‍ ഇത്തവണയും നനഞ്ഞ പടക്കമായി. 26 റണ്‍സ് എടുത്തു മടങ്ങി. നായകന്‍ കെഎല്‍ രാഹുല്‍ ഒമ്പതു റണ്‍സിനു പുറത്തായപ്പോള്‍ യുവതാരം ഋഷഭ് പന്ത് പൂജ്യത്തിനും പുറത്തായി.

നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കായി മുന്‍ നായകന്‍ ക്വിന്റണ്‍ ഡീകോക്ക് (124) സെഞ്ച്വറിയും റാസി വാന്‍ ഡസന്റെ അര്‍ദ്ധശതക (52)വും നേടിയിരുന്നു. മൂന്നു വിക്കറ്റിനു 70 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ഇരുവരും സ്‌കോര്‍ 214ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതിന് പിന്നാലെ ഏഴാം വിക്കറ്റില്‍ മില്ലര്‍-പ്രെട്ടോറിയസ് കൂട്ടുകെട്ട് വാലറ്റത്ത് 44 റണ്‍സ് നേടി.

ന്യൂബോള്‍ കൈകാര്യം ചെയ്ത ചഹര്‍ ഇന്ത്യക്കു മൂന്നാം ഓവറില്‍ തന്നെ ആദ്യ ബ്രേക്ക്ത്രൂ നല്‍കി. മനോഹരമായ ബോളില്‍ എഡ്ജായ മലാനെ വിക്കറ്റ് കീപ്പര്‍ റിഷഭ് അനായാസം പിടിയിലൊതുക്കി. അപകടകാരിയായ ബവുമയെ രാഹുല്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. വൈകാതെ മര്‍ക്രാമിനെ ചഹറും പുറത്താക്കി. പിന്നീട് ഡീകോക്കും വാന്‍ഡര്‍ ഡ്യുസെനും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.