'ഇന്ത്യ ശ്രീലങ്കയിലേക്ക് തങ്ങളുടെ മൂന്നാം നിര ടീമിനെ അയച്ചാലും ജയിക്കും'; തുറന്നടിച്ച് കമ്രാന്‍ അക്മല്‍

ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ത്യ തങ്ങളുടെ മൂന്നാം നിര ടീമിനെ അയച്ചാലും വിജയിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ശ്രീലങ്ക തോറ്റ പശ്ചാത്തലത്തിലാണ് അക്മലിന്റെ പരാമര്‍ശം. ഒരേ സമയം മൂന്നു രാജ്യങ്ങള്‍ക്കെതിരെ കളിക്കാന്‍ കഴിയുന്ന ശക്തി ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു.

“ഒരേസമയം രണ്ട് രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ കളിക്കാന്‍ പോകുന്നു. ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും. ഒരേ സമയം മൂന്ന് അന്താരാഷ്ട്ര ടീമുകളെ കളിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ അവരുടെ ക്രിക്കറ്റ് സംസ്‌കാരം ശക്തമാണ്. കാരണം, അവര്‍ താഴെത്തട്ടില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.”

Pakistan

“ഏഴ് എട്ട് വര്‍ഷമായി രാഹുല്‍ ദ്രാവിഡ് ബി.സി.സി.ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനായി നിരവധി കളിക്കാരെ താഴെത്തട്ടില്‍ നിന്ന് ദ്രാവിഡ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ രവി ശാസ്ത്രി അവരെ പ്രധാന പരിശീലകനായി നയിക്കുന്നു.”

“ക്യാപ്റ്റനെന്ന നിലയില്‍ ആദ്യം എം.എസ് ധോണിയും ഇപ്പോള്‍ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇതിനിടയില്‍ കോഹ്ലി വിശ്രമിക്കുമ്പോള്‍ രോഹിത് ശര്‍മ ആ ചുമതലയേറ്റെടുക്കുന്നു. അവര്‍ക്ക് ഉള്ള ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍ നോക്കൂ. രോഹിത്തിനും പരിക്കേറ്റാല്‍ അവര്‍ക്ക് കെ.എല്‍ രാഹുല്‍ ഉണ്ട്. വലിയ കളിക്കാര്‍ ലഭ്യമല്ലെങ്കിലും അവരെ അതൊന്നും ബാധിക്കില്ല. ലങ്കന്‍ പര്യടനത്തിന് ഇന്ത്യ തങ്ങളുടെ മൂന്നാം നിര ടീമിനെ അയച്ചാലും വിജയിക്കും” കമ്രാന്‍ അക്മല്‍ പറഞ്ഞു.