ഇന്ത്യയ്ക്ക് വേണ്ടത് ട്വന്റി20 പരമ്പര, അഭിമാനം പിടിക്കാന്‍ വെസ്റ്റിന്‍ഡീസ് ; അടുത്ത മത്സരത്തില്‍ രണ്ടുമാറ്റം കൊണ്ടുവന്നേക്കും

ഏകദിനത്തിന് പിന്നാലെ ട്വന്റി20 പരമ്പരയും പിടിക്കാനൊരുങ്ങുന്ന ഇന്ത്യ വിന്‍ഡീസിനെതിരേയുള്ള അടുത്ത മത്സരത്തില്‍ രണ്ടു മാറ്റം വരുത്തിയേക്കുമെന്ന് സൂചന. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, മീഡിയം പേസര്‍ ദീപക് ചാഹര്‍ എന്നിവരെ മാറ്റിയേക്കാന്‍ സാധ്യത. ഇരുവര്‍ക്കും കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിംഗിന് ഇടയില്‍ പരിക്കേറ്റതാണ് കാരണം. സ്‌കാനിംഗില്‍ ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് തെളിഞ്ഞാല്‍ അടുത്ത മത്സരത്തില്‍ ഇവരെ മാറ്റി നിര്‍ത്തിയേക്കും.

ഇരുവരേയും മാറ്റി നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ഹൂഡ എന്നിവര്‍ ടീമിലേക്കു പരിഗണിക്കാനാണ് സാധ്യത. ഇരുവരുടെയും പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണ് എന്നു വ്യക്തമല്ല. സ്‌കാനിങിനു ശേഷം മാത്രമേ ഇതു അറിയാനാവുകയുള്ളൂ. പരിക്ക് സാരമുള്ളതല്ലെങ്കില്‍ ഇരുവരേയും ടീമില്‍ നിലനിര്‍ത്തും. കന്നി മല്‍സരം കളിച്ച യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്നോയി മികച്ച പ്രകടനം നടത്തിയിരുന്നു. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ താരം വീഴ്ത്തി താരം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതുകൊണ്ടു തന്നെ ബിഷ്‌ണോയിയെ രണ്ടാം ടി20യിലും ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുമെന്നു ഇതോടെ ഉറപ്പായിരിക്കുകയാണ്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വെസ്റ്റിന്‍ഡീസിന് ഇതു ജീവന്‍മരണ പോരാട്ടമാണ്. നേരത്തേ ഏകദിന പരമ്പരയില്‍ തൂത്തുവാരപ്പെട്ടതിനാല്‍ ടി20യിലെങ്കിലും അവര്‍ക്കു ജയിച്ചേ തീരൂ. ആദ്യ മല്‍സരത്തിനു ആതിഥേയത്വം വഹിച്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്നെയാണ് ഈ കളിയും നടക്കുക.

സാധ്യതാ പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വന്ദ്ര ചാഹല്‍, രവി ബിഷ്നോയ്. വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, ജാസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, ഫാബിയന്‍ അലെന്‍, അക്കീല്‍ ഹൊസെന്‍, ഷെല്‍ഡണ്‍ കോട്രെല്‍.