വീണ്ടും ഡബിളടിച്ച് മായങ്ക്, വെടിക്കെട്ടുമായി ഉമേശ്, ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്

ബംഗ്ലാദേശിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നേടിയ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 493 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ നാല് വിക്കറ്റ് അവശേഷിക്കെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 342 റണ്‍സിന്റെ ലീഡായി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്തായിരുന്നു.

330 പന്തില്‍ 28 ഫോറും എട്ട് സിക്‌സും സഹിതം 243 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ടെസ്റ്റ് പരമ്പരയില്‍ മായങ്ക് ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കരിയറില്‍ എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന മായങ്കിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.

ചേതേശ്വര്‍ പൂജാര, അജയ്ക്യ രഹാന, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. പൂജാര 72 പന്തില്‍ 54ലു രഹാന 172 പന്തില്‍ 86 റണ്‍സും സ്വന്തമാക്കി. 70 പന്തില്‍ 60 റണ്‍സുമായി ജഡേജ ബാറ്റിംഗ് തുടരുകയാണ്. 10 പന്തില്‍ മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും അടക്കം 25 റണ്‍സുമായി ഉമേശ് യാദവാണ് ജഡേജയ്ക്ക് കൂട്ടായി ക്രീസില്‍.

അതെസമയം നായകന്‍ വിരാട് കോഹ്ലി പൂജ്യനായി മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ തന്നെ അബു ജയന്തിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു കോഹ്ലി. വൃദ്ധിമാന്‍ സാഹ (12), രോഹിത്ത് ശര്‍മ്മ (6) എന്നിവരാണ് തിളങ്ങാതെ പോയ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീഴ്ത്തിയ അബൂ ജയന്താണ് ബൗളിംഗില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മെഹ്ദി ഹസനും ഹുസൈനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിംഗ്സില്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തീതുപ്പിയപ്പോള്‍ “കടുവകള്‍” ഒരു ദിവസം പോലും പിടിച്ചുനില്‍ക്കാതെ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ടീം സ്‌കോര്‍ 12ല്‍ എത്തിനില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

ബംഗ്ലാദേശ് നിരയില്‍ 43 റണ്‍സെടുത്ത മുഷ്ഫിഖു റഹമാനും 37 റണ്‍സെടുത്ത മുഹമിനുല്‍ ഹഖുമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ലിറ്റില്‍ദാസ് 21 റണ്‍സെടുത്തു. ഷദ്മാന്‍ ഇസ്ലാം (6) ഇമ്രുല്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13) മുഹമ്മദുല്ലാഹ് (10) മെഹ്ദി ഹസന്‍ (0) താജുല്‍ ഇസ്ലാം (1) ഇബാദത്ത് ഹുസൈന്‍ (2) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സംഭാവന.