മൊഹാലിയില്‍ കൊടുമുടി നാട്ടി ടീം ഇന്ത്യ; പടുകൂറ്റന്‍ സ്‌കോര്‍; ഓസ്‌ട്രേലിയ വിയര്‍ക്കും

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തകര്‍ത്താടിയ മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. 115 ബോളില്‍ നിന്ന് 143 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 92 ബോളില്‍ നിന്ന് 95 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും ഇന്ത്യയുടെ റണ്‍ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു.

97 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ധവാന്‍ ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേടിയത്. ഇന്ത്യന്‍ മണ്ണിനലെ ധവാന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. ഓസീസിനെതിരെ മൂന്നാമത്തേതും. 115 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്സുമടക്കം 143 റണ്‍സെടുത്ത ധവാനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. ഏകദിനത്തില്‍ ധവാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ധവാന്‍ – രോഹിത് ഓപ്പണിങ് സഖ്യം 193 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ ആരോണ്‍ ഫിഞ്ച് – ഉസ്മാന്‍ ഖ്വാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സായിരുന്നു നേടിയത്.

തുടക്കത്തില്‍ തന്നെ രോഹിത്തും ധവാനും ആഞ്ഞടിച്ചപ്പോള്‍ 18 ഓവറില്‍ തന്നെ ഇന്ത്യ 100 കടന്നിരുന്നു. ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടവും ധവാന്‍ – രോഹിത് കൂട്ടുകെട്ട് സ്വന്തമാക്കി. 8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ – സൗരവ് ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്. 4387 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ – സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും മറികടന്നത്.

പന്തെറിയാന്‍ വന്ന ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ക്കെല്ലാം കണക്കിന് കൊടുത്താണ് ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ട് ദീര്‍ഘകാലത്തിന് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയത്. ഇതില്‍ ശിഖര്‍ ധവാന്‍ കഴിഞ്ഞ മൂന്ന് മത്സരത്തിലും ഫോമില്ലായ്മയില്‍ ഉഴറിയിരുന്നു. റാഞ്ചിയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടത്തിയാണ് നാലാം ഏകദിനത്തിന് ടീമിനെ പ്രഖ്യാപിച്ചത്. വിശ്രമം അനുവദിക്കപ്പെട്ട മഹേന്ദ്രസിങ് ധോണിക്കു പകരം ഋഷഭ് പന്ത് വിക്കറ്റ് ഗ്ലൗ അണിയും.

അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പകരം ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലെത്തി. ഓസീസ് നിരയിലും രണ്ടു മാറ്റമുണ്ട്. മാര്‍ക്കസ് സ്റ്റോയ്‌നിസിനു പകരം ആഷ്ടണ്‍ ടേണറും നേഥന്‍ ലയണിനു പകരം ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫും ടീമില്‍ മടങ്ങിയെത്തി.

ആദ്യ 2 ഏകദിനങ്ങളും വിജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറിയ ഇന്ത്യയെ റാഞ്ചിയിലെ മൂന്നാം ഏകദിനത്തില്‍ 32 റണ്‍സിനു വീഴ്ത്താനായതിന്റെ ആവേശത്തിലാണ് ഓസീസ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിറം മങ്ങിയ പരമ്പരയിലെ മൂന്നു കളികളിലും ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് ഏകദിന റാങ്കിങിലെ ആറാം സ്ഥാനക്കാരായ ഓസീസ് പുറത്തെടുത്തത്. പരമ്പര സ്വന്തമാക്കി ലോകകപ്പിന് നന്നായൊരുങ്ങുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.