അടിച്ചു തകര്‍ത്ത് സൂര്യയും വെങ്കിയും, ഇന്ത്യ വിജയലക്ഷ്യം കുറിച്ചു

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 185 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സ് നേടിയത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 31 ബോളില്‍ 7 സിക്സും ഒരു ഫോറും സഹിതം  65 റണ്‍സ് നേടിയ താരം അവസാന ബോളില്‍ പുറത്തായി.  വെങ്കടേഷ് അയ്യര്‍ 19 ബോളില്‍ 2 സിക്സിന്‍റെയും 4 ഫോറിന്‍റെയും അകമ്പടിയില്‍ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് അവസാന ഏഴ് ഓവറില്‍ 91 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

ഋതുരാജ് ഗെയ്ക്‌വാദ് 8 ബോളില്‍ 4, ഇഷാന്‍ കിഷന്‍ 31 ബോളില്‍ 34, ശ്രേയസ് അയ്യര്‍ 16 ബോളില്‍ 25, രോഹിത് ശര്‍മ്മ 15 ബോളില്‍ 7 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, ഹെയ്ഡന്‍ വാല്‍ഷ്, ഡൊമിനിക് ഡ്രേക്ക്സ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.വിരാട് കോഹ്‌ലി, റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. ഇന്ത്യന്‍ നിരയില്‍ ആവേഷ് ഖാന്‍ ടി20 ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ടീമിലിടം നേടിയ മറ്റുള്ളവര്‍. ഋതുരാജും, ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച വിരാട് കോഹ്‌ലിക്കും റിഷഭ് പന്തിനും വിശ്രമം നല്‍കിയിരിക്കുകയാണ്. . 10 ദിവസത്തെ ഇടവേളയാണ് രണ്ട് പേര്‍ക്കും ലഭിച്ചിരിക്കുന്നത്. കളി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഈഡന്‍ ഗാര്‍ഡനില്‍ കനത്ത മഴ പെയ്തത് ആശങ്ക പരത്തി. എന്നിരുന്നാലും മഴ മാറി കൃത്യ സമയത്ത് തന്നെ കളി തുടങ്ങാനായി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്.

വെസ്റ്റിന്‍ഡീസ് ടീം: ഷായ് ഹോപ്പ്, കൈല്‍ മേയേഴ്‌സ്, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, റോസ്റ്റണ്‍ ചേസ്, കീറോണ്‍ പൊള്ളാര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഹെയ്ഡന്‍ വാല്‍ഷ്, ഡൊമിനിക് ഡ്രേക്ക്‌സ്.