'ബെഞ്ചിലിരിക്കാനോ വിശ്രമിക്കാനോ അല്ല അവരെ ടീമിലെടുത്തത്'; വിമര്‍ശകരുടെ വായടപ്പിച്ച് ദ്രാവിഡ്

പുതുമുഖങ്ങള്‍ക്ക് വാരിക്കോരി അവസരം നല്‍കുന്നെന്ന വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ദ്രാവിഡ്. താരങ്ങളെ ബെഞ്ചിലിരിക്കാനോ വിശ്രമിക്കാനോ അല്ല ടീമിലെടുത്തതെന്ന് ദ്രാവിഡ് പറഞ്ഞു. രണ്ടാം ടി20 മത്സരത്തിനിടെയാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

“ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. ബെഞ്ചിലിരിക്കാനോ വിശ്രമിക്കാനോ വേണ്ടിയാണ് സെലക്ടര്‍മാര്‍ നിങ്ങളെ തെരഞ്ഞെടുക്കുന്നത് എന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ലഭിച്ചിരിക്കുന്ന സന്ദേശം അങ്ങനെയല്ല” ദ്രാവിഡ് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടീമില്‍ അഞ്ച് പുതുമുഖങ്ങളെ കളിപ്പിുച്ച് ദ്രാവിഡ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ താരങ്ങളടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിഹാസം സുനില്‍ ഗവാസ്‌കറായിരുന്നു ഇതില്‍ പ്രമുഖന്‍. ഇവര്‍ക്കെല്ലാമുള്ള മറുപടിയെന്നോളമാണ് ദ്രാവിഡിന്റെ ഈ പ്രസ്ഥാവന.