'കോമണ്‍സെന്‍സ് അത്ര കോമണല്ലെന്നാണല്ലോ പറയാറ്'; കോഹ്‌ലിയുടെ പുറത്താകലില്‍ വസീം ജാഫര്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ വിവാദപരമായി ഔട്ട് അനുവദിച്ച അംപയര്‍മാര്‍ക്കെതിരെ മുന്‍ താരം വസിം ജാഫര്‍. കോമണ്‍ സെന്‍സ് അത്ര കോമണല്ലെന്നാണല്ലോ പറയാറ് എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള താരത്തിന്റെ പരിഹാസം.

‘ആദ്യം ബാറ്റില്‍ത്തന്നെയാണ് പന്തു തട്ടിയതെന്നാണ് എന്റെ അഭിപ്രായം. അത്തരമൊരു തീരുമാനത്തിലെത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, സാമാന്യ ബോധം ഉപയോഗിക്കേണ്ടിയിരുന്ന ഒരു സന്ദര്‍ഭമാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, കോമണ്‍ സെന്‍സ് അത്ര കോമണല്ലെന്നാണല്ലോ പറയാറ്. വിരാട് കോലിയോടു സഹതാപം തോന്നുന്നു.’  #Unlucky #INDvNZ എന്നീ ഹാഷ്ടാഗുകള്‍ സഹിതം വസിം ജാഫര്‍ കുറിച്ചു.

ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേലിന്റെ ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചേതേശ്വര്‍ പുജാര പുറത്തായ ശേഷം ക്രീസിലെത്തിയ കോഹ്ലിക്കെതിരെ ഓവറിന്റെ അവസാന പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യൂ അപ്പീല്‍ ഉയര്‍ന്നു. അജാസിന്റെ പന്ത് ഫ്രണ്ട്ഫൂട്ടില്‍ പ്രതിരോധിച്ച കോഹ്ലിക്ക് പിഴച്ചു. ബീറ്റ് ആയ പന്ത് പാഡില്‍ കൊണ്ടു. ഫീല്‍ഡ് അമ്പയര്‍ കോഹ്ലി ഔട്ടാണെന്ന് വിധിച്ചു. ഇന്ത്യന്‍ നായകന്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തു.

കോഹ്ലിയുടെ ബാറ്റിലും പാഡിലും ഏറെക്കുറെ ഒരേ സമയത്ത് പന്ത് സ്പര്‍ശിച്ചെന്ന് റീ പ്ലേയില്‍ വ്യക്തമായിരുന്നു. ബാറ്റിലാണോ പാഡിലാണോ ആദ്യം കൊണ്ടതെന്ന സംശയം ശക്തമായി. വീഡിയോ റീപ്ലേ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ പന്ത് കോഹ്ലിയുടെ ബാറ്റിലാണ് ആദ്യം കൊണ്ടതെന്ന് വ്യക്തമായി ഉറപ്പിക്കാവുന്ന തെളിവില്ലെന്ന് പറഞ്ഞ് ഔട്ട് വിധിച്ചു. ലൈനില്‍ പിച്ച് ചെയ്ത പന്ത് സ്റ്റമ്പിലേക്കാണ് പോയത്. എന്നാല്‍ തേര്‍ഡ് അമ്പയറുടെ തീരുമാനം കോഹ്ലിയെ തൃപ്തിപ്പെടുത്തിയില്ല.

പവലിയനിലേക്ക് പോകുന്നതിന് മുമ്പ് കോഹ്ലി അമ്പയറോട് എന്തോ പറയുന്നുണ്ടായിരുന്നു. ക്ഷുഭിതനായ കോഹ്ലി ബൗണ്ടറി റോപ്പില്‍ ബാറ്റു കൊണ്ട് പ്രഹരിച്ച് ചവിട്ടിമെതിച്ചാണ് ഗ്രൗണ്ട് വിട്ടത്. ഡ്രസിംഗ് റൂമില്‍ എത്തിയശേഷവും കോഹ്ലി അസ്വസ്ഥ പ്രകടിപ്പിച്ചു.