കളി മുടക്കി മഴ, മാരകതന്ത്രങ്ങള്‍ പാളി ഇന്ത്യ, സുഖിച്ച് കിവീസ്

ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ഏകദിന മത്സരം തടസപ്പെടുത്തി മഴ. ഇന്ത്യ മുന്നോട്ടുവെച്ച 220 റണ്‍സ് വിയലക്ഷ്യത്തിലേക്ക് ആതിഥേയര്‍ അനായാസം നീങ്ങവേയാണ് മഴ രസംകൊല്ലിയായി എത്തിയത്. നിലവില്‍ 18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന ശക്തമായ നിലയിലാണ് കിവീസ്. 38 റണ്‍സുമായി കോണ്‍വേയും അക്കൗണ്ട് തുറക്കാതെ കെയ്ന്‍ വില്യംസണുമാണ് ക്രീസില്‍.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഫിന്‍ അലെന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. 54 ബോളില്‍ ഒരു സിക്‌സും 8 ഫോറും സഹിതം താരം 57 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ ഫിന്‍ അലനും ഡെവോണ്‍ കോണ്‍വെയും 97 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. ഉമ്രാന്‍ മാലിക്കാണ് താരത്തെ പുറത്താക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടായി. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍നിന്നും രക്ഷിച്ചത്.

സുന്ദര്‍ 64 ബോളില്‍ 51 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ക്ക് ഒരു റണ്‍സ് അകലെ അര്‍ദ്ധ സെഞ്ച്വറി നഷ്ടമായി. ശിഖര്‍ ധവാന്‍ 28, ശുഭ്മാന്‍ ഗില്‍ 13, ഋഷഭ് പന്ത് 10, സൂര്യകുമാര്‍ യാദവ് 6, ദീപക് ഹൂഡ 12, ദീപക് ചാഹര്‍ 12, യുസ്‌വേന്ദ്ര ചഹല്‍ 8, അര്‍ഷ്ദീപ് സിംഗ് 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ന്യൂസീലന്‍ഡിനായി ആദം മില്‍നെയും ഡാരില്‍ മിച്ചലും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ടിം സൗത്തി രണ്ടും ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ഈ മത്സരം മഴമൂലം ഉപേക്ഷിച്ചാലും തോറ്റാലും ഇന്ത്യയക്ക് പരമ്പര നഷ്ടമാകും.