ബോളര്‍മാര്‍ മികവ് കാട്ടി; 'വൈറ്റ്‌വാഷ്' ഒഴിവാക്കി കോഹ്‌ലിപ്പട

ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സിന്റെ ആശ്വാസ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 303 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 289 റണ്‍സിന് ഓള്‍ഔട്ടായി. 75 റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

മാര്‍നസ് ലബുഷെയ്ന്‍ (7), സ്റ്റീവ് സ്മിത്ത് (7), മോയസ് ഹെന്റിക്വസ് (22), അലക്‌സ് കാരി (38), കാമറോണ്‍ ഗ്രീന്‍ (21), മാക്‌സ്‌വെല്‍ (59), ആഷ്ടണ്‍ ഏഗര്‍ (28) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ശര്‍ദ്ദുല്‍ താക്കൂര്‍ മൂന്നും ബുംറ, നടരാജന്‍ എന്നിവര്‍ രണ്ടു വീതവും കുല്‍ദീപ് യാദവ്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസീസ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

Image

നായകന്‍ വിരാട് കോഹ്‌ലിയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 92 റണ്‍സ് നേടിയ പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 76 ബോള്‍ നേരിട്ട പാണ്ഡ്യ 1 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്നു.

152 ന് അഞ്ച് എന്ന നിലയില്‍ പതറിയ ഇന്ത്യയെ പാണ്ഡ്യ-ജഡേജ കൂട്ടുകെട്ടാണ് കരകേറ്റിയത്. ജഡേജ 50 ബോളില്‍ 3 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്പടിയില്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 150 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. കോഹ്‌ലി 78 ബോളില്‍ 63 റണ്‍സ് നേടി.

Image

ശിഖര്‍ ധവാന്‍ (16) ശുഭ്മാന്‍ ഗില്‍ (33) ശ്രേയസ് അയ്യര്‍(19) കെ.എല്‍ രാഹുല്‍ (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി ആഷ്ടണ്‍ ഏഗര്‍ രണ്ട് വിക്കറ്റും സീന്‍ അബോട്ട്, ആദം സാംപ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.