ഓസീസ് ഗര്‍വ് തച്ചുടച്ച് രഹാനെയും പിള്ളേരും; ഗബ്ബയില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം, പരമ്പര

ഗബ്ബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ഇന്ത്യ. 328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കി.

ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് നിര്‍ണായക മത്സരം ഇന്ത്യ ജയിച്ചു കയറിയത്. ശുഭ്മാന്‍ ഗില്‍ 146 പന്തില്‍ 91 റണ്‍സും ചേതേശ്വര്‍ പൂജാര 211 പന്തില്‍ 56 റണ്‍സും എടുത്തു. അവസാന ഓവറുകളിലെ റിഷഭ് പന്തിന്റയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും ചെറുത്തുനില്‍പ്പും കൂറ്റനടികളുമാണ് സമനിലയിലേക്ക് നീങ്ങുകയായിരുന്ന കളി ഇന്ത്യയുടെ വരുതിയിലാക്കിയത്.

Image

റിഷഭ് പന്ത് 138 ബോളില്‍ 1 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പകടിയില്‍ 89 റണ്‍സ് നേടി പുറത്താകാതെ നിന്നു. സുന്ദര്‍ 29 ബോളില്‍ 1 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 22 റണ്‍സ് നേടി.

Image

രോഹിത് ശര്‍മ 21 പന്തില്‍ ഏഴ്, അജിന്‍ക്യ രഹാനെ 22 പന്തില്‍ 24, മായങ്ക് അഗര്‍വാള്‍ 15 ബോളില്‍ 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും നഥാന്‍ ലിയോണ്‍ രണ്ടും ഹെയ്സല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. 1988 ന് ശേഷം ആദ്യമായാണ് ഓസീസ് ഗബ്ബയില്‍ തോല്‍ക്കുന്നത്. അതായത് 32 വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യയ്ക്കായ് വഴിമാറിയത്.