ഈ കളി തുടര്‍ന്നാല്‍ അയാള്‍ പത്ത് വര്‍ഷം ഇന്ത്യന്‍ ടീമിലുണ്ടാവും ; കപിലിനെ മറികടന്ന ഇന്ത്യന്‍ താരത്തിന് അഭിനന്ദന പ്രവാഹം

ഒരു സമയത്ത് ലെഗ് സൈഡിലേക്ക് മാത്രമായിരുന്നു അവന്‍ ഷോട്ടുകള്‍ പായിച്ചിരുന്നത്. ഇപ്പോള്‍ ഓഫ്‌സൈഡിലേക്കും അവന്‍ മനോഹരമായി ഷോട്ടുകള്‍ പായിക്കുന്നു. വെറും 24 വയസ്സാണവന്. ഈ കളി തുടര്‍ന്നാല്‍ അടുത്ത പത്ത് വര്‍ഷം കൂടെ അവന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിരിക്കും.

ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ വേഗത്തില്‍ അര്‍ദ്ധശതകം കുറിച്ച ഋഷഭ് പന്തിനെ പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും ഇന്ത്യയുടെ മൂന്‍ താരങ്ങള്‍ക്ക് മതിയാകുന്നില്ല.

മനോഹരമായി ബാറ്റ് വീശുന്ന അയാള്‍ ഈ കളി തുടര്‍ന്നാല്‍ അയാള്‍ പത്ത് വര്‍ഷം കൂടെ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നും മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ഓരോ കളി കഴിയുമ്പോഴും അവന്റെ കളി മെച്ചപ്പെട്ട് വരികയാണ്. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന വിക്കറ്റ് കീപ്പറായി അവന്‍ മാറുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാമിന്നിംഗ്‌സില്‍ വെറും 28 പന്തില്‍ നിന്ന് പന്ത് അര്‍ധസെഞ്ച്വറി തികച്ചിരുന്നു. കപില്‍ ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പന്ത് തകര്‍ത്തത്. 30 പന്തില്‍ നിന്നാണ് കപില്‍ അര്‍ധസെഞ്ച്വറി തികച്ചത്. ഒരിന്ത്യന്‍ താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയായിരുന്നു ഇത്.

ഹനുമ വിഹാരി പുറത്തായതിന് ശേഷം ക്രീസിലെത്തിയ പന്ത് തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു. അര്‍ധസെഞ്ച്വറിയില്‍ 40 റണ്‍സും ബൗണ്ടറികളില്‍ നിന്നായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച ശേഷം മൂന്ന് പന്തുകള്‍ നേരിട്ട താരം പ്രവീണ്‍ ജയവിക്രമക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.