ദ്രാവിഡിനെ അപമാനിച്ചിട്ടില്ല, ധോണിയുടെ വിക്കറ്റ് എടുത്ത ശേഷം അവസരവും തന്നില്ല. തുറന്നടിച്ച് ശ്രീശാന്ത്

ഐഎപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന രാഹുല്‍ ദ്രാവിഡിനെ താന്‍ പരസ്യമായി അപമാനിച്ചുവെന്ന ആരോപണത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. രാജസ്ഥാന്‍ മുന്‍ പരിശീലകന്‍ പാഡി അപ്ടനിനാണ് ആത്മകഥയില്‍ ദ്രാവിഡിനെ ശ്രീശാന്ത് അപമാനിച്ചതായി ആരോപണം ഉന്നയിച്ചത്. ഹലോ ലൈവിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പ് മോശം പെരുമാറ്റത്തിന്റെ പേരില്‍ ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നുവെന്ന് ആത്മകഥയില്‍ അപ്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്ടനിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ചെന്നൈക്കെതിരായ മത്സരത്തില്‍ കളിപ്പിക്കാതിരുന്നതിനെ ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും ശ്രീശാന്ത് പറഞ്ഞു.

ദ്രാവിഡ് മഹാനായ കളിക്കാരനാണെന്നും അദ്ദേഹത്തെ പോലൊരാളെ അപമാനിക്കാന്‍ തനിക്കായില്ലെന്നും ശ്രീശാന്ത് പറയുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള തന്റെ ശത്രുതയെ കുറിച്ചും ശ്രീശാന്ത് മനസ്സ് തുറന്നു. ചെന്നൈയുടെ ജേഴ്‌സിക്ക് മഞ്ഞ നിറമാണ്. അത് കാണുമ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിനെയാണ് എനിക്ക് ഓര്‍മ്മ വരാറുള്ളത്. അതുകൊണ്ടു തന്നെ അവര്‍ക്കെതിരെ കളിക്കുമ്പോള്‍ വര്‍ദ്ധിത ആവേശത്തോടെയാണ് ഞാന്‍ പന്തെറിയാറുള്ളത്. ഡര്‍ബനില്‍ നടന്നൊരു മത്സരത്തില്‍ ഞാന്‍ ചെന്നൈ നായകനായ ധോണിയെ ബൗള്‍ഡാക്കിയിരുന്നു. ആ മത്സരത്തിനു ശേഷം ചെന്നൈക്കെതിരെ ഒരു മത്സരത്തിലും കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല” ശ്രീ പറഞ്ഞു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം താന്‍ ആത്മകഥയെഴുതുമെന്നും അതില്‍ പലതും തുറന്നു പറയുമെന്നും ശ്രീശാന്ത് പറഞ്ഞു. ആത്മകഥയ്ക്കായി അഞ്ച് വര്‍ഷം കൂടി കാത്തിരിക്കണം. എന്നെ ചുറ്റിപ്പറ്റിയുള്ള കഥകളെ കുറിച്ചെല്ലാം അതില്‍ തുറന്നെഴുതുമെന്നും ശ്രീശാന്ത് പറഞ്ഞു.

Read more

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അച്ചടക്കസമിതി ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് ഏഴു വര്‍ഷമായി കുറച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 13-ന് ശ്രീശാന്തിന്റെ വിലക്ക് തീരും.