ഭയം കലര്‍ന്ന പ്രകടനം, ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ഏറ്റവും ദയനീയമായ മുഖം കണ്ട പരമ്പര!

ഷമീല്‍ സലാഹ്

2000ലെ മാര്‍ച്ച് മാസത്തിലായി ഷാര്‍ജയില്‍ നടന്ന ഇന്ത്യ – പാക്കിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക എന്നിവര്‍ ഉള്‍പ്പെട്ട കൊക്കൊ-കോള ട്രിയാന്‍ഗുലര്‍ സീരീസ്.. ഈ ടൂര്‍ണമെന്റ് കണ്ടവരുണ്ടോ..?? ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ഏറ്റവും ദയനീയമായ മുഖം കണ്ട ഒരു പരമ്പര!

ഒരു വശത്ത് അക്രം, വഖാര്‍ , അക്തര്‍ എന്നീ പേസ് ത്രയങ്ങള്‍ ഉള്‍പ്പെട്ട പാക് ബൗളിംഗ്. മറുവശത്ത് ഡൊണാള്‍ഡും, പൊള്ളോക്കുമെന്നുമില്ല എന്ന ആശ്വാസത്തിലിരിക്കുമ്പോള്‍  ദെ, തീപ്പൊരി ബൗളിങ്ങുമായി മക്കായ എന്റിനിയും, വേഗതയിലൂടെ വിറപ്പിക്കുന്ന നാന്റി ഹെയ്വാര്‍ഡ്‌സുമൊക്കെ സൗത്താഫ്രിക്കന്‍ നിരയില്‍… ഒപ്പം തന്റെ ബൗളിങ്ങിലെ ഏറ്റവും മികച്ച സമയങ്ങളിലൂടെ സ്ഥിരമായി 140 -145km ല്‍ കൂടുതല്‍ വേഗതയുമായി കടന്ന് പോകുന്ന ടീമിന്റെ രണ്ടാം ബൗളറായി ജാക് കാലിസുമൊക്കെ.

ഇരു ടീമുകള്‍ക്കെതിരെയും ഓരോ റണ്ണിനു വേണ്ടിയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പ്രയാസപ്പെടുന്നതായിരുന്നു ടൂര്‍ണമെന്റിലെ ഓരോ മാച്ചുകളും. ഈ രണ്ട് തവണ നാല് മത്സരങ്ങള്‍ ഉള്ള ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും പരാജപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താകുകയും ചെയ്തു. ടൂര്‍ണമെന്റിലെ ഒരു മത്സരത്തില്‍ പോലും ഇന്ത്യ 200 കടന്നില്ല. സച്ചിന്‍, ഗാംഗൂലി, അസര്‍ , ജഡേജ, ദ്രാവിഡ് തുടങ്ങി, റണ്‍സുകളേക്കാള്‍ പന്തുകള്‍ ഇരട്ടിയാവുന്ന അവസ്ഥയായിരുന്നു ഓരോ മത്സരത്തിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്. അല്പം ജാഗ്രതയും, ഭയവും കലര്‍ന്ന ബാറ്റിങ്!

പാക്കിസ്ഥാനെ തോല്‍പ്പിച്ച മാച്ചില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ അസറുദ്ദീന്‍ ഒഴിച്ചാല്‍ മറ്റൊരു അര്‍ദ്ധ സെഞ്ച്വറി പോലും ടൂര്‍ണമെന്റില്‍ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന് നേടാനുമായില്ല.! സത്യത്തില്‍ ആ ടൂര്‍ണമെന്റ് പെട്ടെന്നൊന്ന് കഴിഞ്ഞ് കിട്ടാന്‍ അതിയായി ആഗ്രഹിച്ചിട്ടുണ്ട്. ഇത്രയും ദയനീമായി തോന്നിയ ഇന്ത്യന്‍ ബാറ്റിങ്ങ് മറ്റൊരു ടൂര്‍ണമെന്റിലും കണ്ടതായി ഓര്‍ക്കുന്നുമില്ല.

ഷാര്‍ജയിലെ തുടര്‍ തോല്‍വികളുമായി ഈ ടൂര്‍ണമെന്റിന് മാസങ്ങള്‍ക്ക് ശേഷം, സിംബാബ്വെ കൂടി ഉള്‍പ്പെട്ട മറ്റൊരു ട്രൈ സീരീസില്‍ ഫൈനലിലേക്കെത്തിയെങ്കിലും ശ്രീലങ്കക്കെതിരെയുള്ള 245 റണ്‍സിന്റെ കനത്ത തോല്‍വിയോടെ ഇന്ത്യയുടെ ഷാര്‍ജ ടൂര്‍ണമെന്റുകള്‍ക്ക് വിരാമവുമായി.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7