സഞ്ജുവോ പന്തോ അല്ല, ധോണിയുടെ പിന്‍ഗാമി ആ 18-കാരനെന്ന് ഉത്തപ്പ

മുംബൈ: എം.എസ് ധോണിയുടെ പിന്‍ഗാമിയെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജു വി സാംസനെയോ റിഷഭ് പന്തിനേയോ കെഎല്‍ രാഹുലിനേയോ ഒന്നുമല്ല, ഉത്തപ്പ ധോണിയുടെ പിന്‍ഗാമിയായി കാണുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ധോണിയുടെ റോള്‍ ഏറ്റെടുക്കാന്‍ അനുയോജ്യനായ താരം 2019 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച 18-കാരന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ റിയാന്‍ പരാഗാണെന്ന് ഉത്തപ്പ പ്രവചിക്കുന്നത്. ക്രിക്ക്ഫിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

“ഇപ്പോഴത്തെ യുവതാരങ്ങളില്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പരാഗ്. ഇന്ത്യ തീര്‍ച്ചയായും ഭാവിയിലേക്കു നോക്കിവെയ്‌ക്കേണ്ട താരം തന്നെയാണ് അവന്‍. നല്ല പിന്തുണ നല്‍കി വളര്‍ത്തി കൊണ്ട് വരികയാണങ്കില്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ ശേഷിയുള്ള താരം. ഇന്ത്യയുടെ അടുത്ത എം.എസ് ധോണി ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് അവന്‍””, ഉത്തപ്പ പറഞ്ഞു.

അസം സ്വദേശിയായ പരാഗ് കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓള്‍റൗണ്ടറായ താരം ടൂര്‍ണമെന്റിലെ ഏഴു മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറിയടക്കം 160 റണ്‍സ് നേടുകയും രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു.

അതേസമയം പരാഗിനെ കുറിച്ച് റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും നല്ല അഭിപ്രായമാണുള്ളത്. ഏറെ പ്രതീക്ഷ നല്‍കുന്ന താരമാണ് പരാഗെന്നും പറഞ്ഞ അദ്ദേഹം അവന്റെ ബാറ്റിംഗ് ഏറെ അനുഭവസമ്പത്തുള്ള ഒരാളെ പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. നല്ല ഭാവിയുള്ള താരമാണ് അവന്‍. 17 വയസില്‍ പരാഗിനുള്ള അത്ര ആത്മവിശ്വാസം തനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണെന്നും സ്മിത്ത് അഭിപ്രായപ്പെട്ടിരുന്നു.