വീരന്‍പാണ്ഡ്യ; മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ വാക്കുകള്‍ക്ക് അടിവര

ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ശിഖര്‍ ധവാനുമടങ്ങുന്ന ബാറ്റിങ് വമ്പന്‍മാര്‍ക്ക് അടിപതറയിപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് 24കാരന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കിടിലന്‍ ബാറ്റിങ്. ഏകദിന ശൈലിയില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ കൂസലില്ലാതെ പാണ്ഡ്യ നേരിട്ടപ്പോള്‍ 95 ബോളില്‍ നിന്ന് 93 റണ്‍സെടുത്താണ് പാണ്ഡ്യ പുറത്തായത്.

ദക്ഷിണാഫ്രിക്കയുടെ ബോളര്‍മാരുടെ ലൈനിലും ലെങ്തിലും സീമിലും സ്വിങ്ങിലും മറ്റു മുന്നറ്റം തെറിച്ചപ്പോള്‍ കേവലം മൂന്ന് ടെസ്റ്റുകള്‍ മാത്രം പരിചയസമ്പത്തുള്ള പാണ്ഡ്യ ഇന്ത്യയെ തോളിലേറ്റി. ആദ്യ ഇന്നിങ്‌സില്‍ 77 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും ഇന്ത്യയ്ക്ക് മത്സരത്തില്‍ തിരിച്ചു വരാനുള്ള സാധ്യതകളൊരുക്കിയാണ് പാണ്ഡ്യ പുറത്തായത്.

ബ്രില്ല്യന്റ് പെര്‍ഫോമന്‍സ് എന്നാണ് പാണ്ഡ്യയുടെ ആദ്യ ദിന പ്രകടനത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മത്സരത്തിന് മുന്നായി പാണ്ഡ്യയെ കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകള്‍ക്ക് അടിവരയിടുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇന്ത്യന്‍ ടീമില്‍ പകരം വെക്കാനില്ലാത്ത താരമാണ് പാണ്ഡ്യയെന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാണ്ഡ്യയെ വിശേഷിപ്പിച്ചിരുന്നത്.

മത്സരത്തില്‍ 47 പന്തില്‍ 10 ബൗണ്ടറി സഹിതമാണ് ഹാര്‍ദിക്ക് അര്‍ധ സെഞ്ച്വറി നേടിയത്. സിംഗിളുകള്‍ക്ക് പകരം ബൗണ്ടറികള്‍ കണ്ടെത്തിയാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. താര്ത്തിന്റെ രണ്ടാം ടെസ്റ്റ് കരിയറിലെ രണ്ടാം അര്‍ധസെഞ്ച്വറിയാണ് താരം നേടിയത്.

കേപ്ടൗണില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 286 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 209 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണുള്ളത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ മൊത്തം ലീഡ് 142 റണ്‍സായി.

ആദ്യ ഇന്നിങ്സില്‍ മൂന്നിന് 28 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടീം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റാണ്. ടീം സ്‌കോര്‍ 57ല്‍ നില്‍ക്കെ റബാഡയുടെ പന്തില്‍ എല്‍ബി വിക്കറ്റിന് കുടുങ്ങുകയായിരുന്നു രോഹിത്ത്. 11 റണ്‍സാണ് രോഹിത്ത് സ്വന്തമാക്കിയത്. പിന്നീട് 26 റണ്‍ടുത്ത പൂജാര പിലാന്തറുടെ പന്തില്‍ ഡുപ്ലെസിസ് പിടിച്ച് പുറത്തായി.

അശ്വിന്‍ 12, സാഹ (0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ പ്രകടനം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പിലാന്തറും രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്റ്റെയിനുമാണ് ഇന്ത്യയ്ക്ക് പ്രഹരം ഏല്‍പിച്ചത്. മോര്‍ക്കലും റബാഡയും ഓരോവിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ മുന്നൂറിനുള്ളില്‍ പിടിച്ചുകെട്ടിയത്. ഒരുഘട്ടത്തില്‍ 12 റണ്‍സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വലിയ തകര്‍ച്ചയിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കയെ ഹാഫ് ഡുപ്ലേസി, ഡിവില്ലിയേഴ്‌സ് സംഘമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. 84 പന്തുകള്‍ നേരിട്ട് 65 റണ്‍സടിച്ച ഡിവില്ലിയേഴ്‌സിനെ കന്നി ടെസ്റ്റിനിറങ്ങിയ ബുംറയാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ ഡുപ്ലേസിസ് 104 പന്തില്‍ നിന്ന് 62 റണ്‍സെടുത്താണ് കൂടാരം കയറിയത്. പാണ്ഡ്യക്കാണ് വിക്കറ്റ്.

Read more

രണ്ടാം ഇന്നിങ്‌സില്‍ കഗിസോ റബാഡയും ഹാഷിം അംലയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്രീസിലുള്ളത്. എയ്ഡന്‍ മാര്‍ക്‌റം, ഡീന്‍ എല്‍ഗാര്‍ എന്നിവരുടെ വിക്കറ്റുകളാണ് പോയത്. രണ്ട് വിക്കറ്റുകളും നേടിയതും ഹാര്‍ദിക് പാണ്ഡ്യയാണ്.