തുറന്നുപറച്ചിലിന്റെ കാലം, പുതിയതായി എത്തിയത് ഹർഭജൻ

ക്രിക്കറ്റ് ലോകത്ത് ഉള്ള കാലത്തോളം വിവാദങ്ങൾക്ക് ഒട്ടും കുറവ് ഉണ്ടാക്കാത്ത ആളുകളാണ് ശ്രീശാന്തും ഹർഭജനും. 2008 ഐപിഎല്ലിനിടെ ഇരുവരും ഉൾപ്പെട്ട ഒരു സംഭവം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല, അന്ന് പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിനെ മുംബൈ താരമായ ഹർഭജൻ മത്സരശേഷം മുഖത്തടിച്ചത് വിവാദമായിരുന്നു.

ശ്രീശാന്ത് മത്സരശേഷം കരഞ്ഞതുൾപ്പടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ നാണക്കേടായ സംഭവങ്ങളാണ് പിന്നെ അരങ്ങേറിയത്. മത്സരം തോറ്റ വിഷമത്തിൽ നിൽക്കുന്ന ഹര്ഭജനോട് ശ്രീശാന്ത് എന്തോ പറഞ്ഞതിനെ ചൊല്ലിയാണ് ഹർഭജൻ തല്ലിയത്. പിന്നാലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ഹര്‍ഭജന് വിലക്കും ഏര്‍പ്പെടുത്തി.

അന്നത്തെ സംഭവത്തില്‍ പശ്ചാത്താപമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഹർഭജൻ ഇപ്പോൾ. ”ശരിയാണ് ആ സംഭവും വലിയ വിവാദങ്ങളിലേക്ക് വഴിവച്ചു. ക്രിക്കറ്റിൽ അങ്ങനെ ഒന്ന് ഒരിക്കലും സംഭവിക്കരുതായിരുന്നു,ഞാൻ കാരണം ശ്രീശാന്തിന് ബുദ്ധിമുട്ടുണ്ടായി, ഞാനും നാണംകെട്ടു. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട്’. ജീവിതത്തില്‍ ഞാന്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന തെറ്റാണത്. ഞാനൊരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.” ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.

ആ മത്സരത്തിൽ ഹർഭജൻ ആയിരുന്നു മുംബൈ നായകൻ. ഒരുപാട് തവണ ശ്രീശാന്തിനോട് ഹർഭജൻ പിന്നീട് ക്ഷമ ചോദിച്ചു.