ഐ.പി.എല്ലില്‍ തഴഞ്ഞു, ഇംഗ്ലണ്ടിലേക്ക് 'കുടിയേറി' ഇന്ത്യന്‍ സൂപ്പര്‍ താരം

മുംബൈ: ഇന്ത്യയുടെ ഒരേയൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന വിശേഷണത്തിന് ഉടമയായ താരമാണ് ചേതേശ്വര്‍ പൂജാര. ഇതുകൊണ്ട് തന്നെ ഏകദിന, ടി20 ക്രിക്കറ്റില്‍ എപ്പോഴും തഴയപ്പെടാനാണ് പൂജാരയ്ക്ക് വിധി. ടീം ഇന്ത്യയിലുളള ബാറ്റ് പിടിക്കാന്‍ അറിയാവുന്നവരെല്ലാം ഐപിഎല്‍ കരാര്‍ നേടുമ്പോള്‍ പോലും പലപ്പോഴും പൂജാരയെ ഫ്രാഞ്ചസികളൊന്നും ടീമിലേക്ക് പരിഗണിക്കാറില്ല.

ടി20ക്ക് യോജിച്ച ബാറ്റിംഗ് ശൈലിയല്ല താരത്തിന്റേതെന്ന ന്യായം പറഞ്ഞാണ് താരത്തെ ഒഴിവാക്കുന്നത്. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.

എന്നാല്‍ ഐപിഎല്‍ നടക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനാണ് പൂജാരയുടെ തീരുമാനം. ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടിയാണ് പൂജാര ഇത്തവണ കളിക്കുക. ഏപ്രില്‍ 12-ന് യോര്‍ക്ഷെയറിനെതിരെയാണ് ഗ്ലോസ്റ്ററിന്റെ ആദ്യ മത്സരം. ചാമ്പ്യന്‍ഷിപ്പിലെ ആറ് മത്സരങ്ങളിലാണ് പൂജാര ഗ്ലോസ്റ്ററിനായി പാഡ് കെട്ടുക. 2005-ന് ശേഷം ആദ്യമായി കൗണ്ടി ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടിയ ടീമാണ് ഗ്ലോസ്റ്റര്‍ഷെയര്‍.

1995-ല്‍ ജവഗല്‍ ശ്രീനാഥ് ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടി കളിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ ടീമില്‍ കളിക്കുന്നത്. നേരത്തെ ഡെര്‍ബിഷെയര്‍, നോട്ടിങ്ഹാംഷെയര്‍, യോര്‍ക്ക്ഷെയര്‍ എന്നീ കൗണ്ടി ടീമുകള്‍ക്ക് വേണ്ടിയും പൂജാര കളിച്ചിട്ടുണ്ട്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് പൂജാര.