150 റണ്‍സടിച്ച ഗംഭീര്‍ തനിക്ക് കിട്ടിയ മാന്‍ ഓഫ് ദി മാച്ച് 107 റണ്‍സടിച്ച കോഹ്‌ലിയ്ക്ക് നല്‍കി ; അതിനൊരു കാരണം ഉണ്ടായിരുന്നു

ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്ന ഓരോ കുട്ടികള്‍ക്കും സച്ചിനും ഗംഭീറും ഒക്കെയാണ് പ്രചോദനം. ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുന്നതും കരിയറില്‍ ആദ്യ സെഞ്ച്വറി നേടുന്നതുമെല്ലാം ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലുമാണ്. ഇക്കാര്യം വിരാട്‌കോഹ്ലിയ്ക്ക്് മനസ്സിലാക്കിക്കൊടുത്ത സംഭവം വിശദമാക്കുകയാണ് ഗൗതംഗംഭീര്‍. 2009 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യാ ശ്രീലങ്കാ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ച ശേഷം തനിക്ക് കിട്ടിയ മാന്‍ ഓഫ് ദി മാച്ച് ഗംഭീര്‍ കോഹ്ലിയ്ക്ക് കൊടുത്താണ് മത്സരം സ്‌പെഷ്യലാക്കിയത്.

ഈ മത്സരത്തില്‍ ഗംഭീര്‍ മൂന്നാമനായി ബാറ്റിംഗിന് ഇറങ്ങി 150 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്ന കോഹ്ലി 107 റണ്‍സുമാണ് അടിച്ചത്. ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത കളിയില്‍ വിരാട്‌കോഹ്ലി കണ്ടെത്തിയത് കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു. കോഹ്ലിയുടെ കളി വെച്ച് അദ്ദേഹം ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ നേടിയാലും താരത്തിന്റെ ആദ്യ സെഞ്ച്വറിനേട്ടം സ്‌പെഷ്യലാക്കി മാറ്റണമെന്ന ചിന്തയില്‍ നിന്നാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം അന്ന് യുവതാരമായിരുന്ന കോഹ്ലിയ്ക്ക് നല്‍കിയതെന്നാണ് ഗംഭീര്‍ പറഞ്ഞത്.

വിരാട് കോലി കരിയറിലെ ആദ്യത്തെ സെഞ്ച്വറി അന്നു ശ്രീലങ്കയ്ക്കെതിരേ നേടിയപ്പോള്‍ അതു വളരെ സ്പെഷ്യലാക്കി മാറ്റണമെന്നു താന്‍ ആഗ്രഹിച്ചിരുന്നതായും ഇതേ തുടര്‍ന്നാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരും അന്നു കൈമാറിയതെന്നും ഗംതം ഗംഭീര്‍ വെളിപ്പെടുത്തി. എന്റെ ആദ്യത്തെ അന്താരാഷ്ട്ര സെഞ്ച്വറി ബംഗ്ലാദേശില്‍ വച്ചായിരുന്നു. ആദ്യ ഏകദിന സെഞ്ച്വറിയും ശ്രീലങ്കയ്ക്കെതിരേയുമായിരുന്നു. ഇത് തനിക്കു ഇപ്പോഴും ഓര്‍മയുണ്ടെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. കരിയറിലെ ആദ്യത്തെ സെഞ്ച്വറി നിങ്ങള്‍ എല്ലാ കാലവും ഓര്‍മിക്കുമെന്നും താരം പറഞ്ഞു.