'സഞ്ജു കീപ്പറാകട്ടെ, സെവാഗിനോടും എന്നോടും ചെയ്തത് ധോണി മറക്കരുത്'

മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ട സമയമായെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇക്കാര്യത്തില്‍ വൈകാരികമായല്ല സമീപിക്കേണ്ടതെന്നും ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നും ഗംഭീര്‍ പറയുന്നു.

ധോണിയ്ക്ക് പകരം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണോ, റിഷഭ് പന്തോ, ഇഷാന്‍ കിഷനോ വരട്ടേയെന്നാണ് ഗംഭീര്‍ പറയുന്നത്.

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അല്ലെങ്കില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍…ആരാണ് യോഗ്യന്‍ എന്ന് കണ്ടെത്തി ടീമിന്റെ വിക്കറ്റ് കീപ്പറാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഭാവിയിലേക്ക് നോക്കുക എന്നതാണ് പ്രധാനപ്പെട്ടത്. പന്തിനേയോ സഞ്ജുവിനേയോ ഇഷാന്‍ കിഷനേയോ പരിഗണിക്കുക. ഒന്നര വര്‍ഷം എങ്കിലും അവസരം നല്‍കണം. ഈ സമയത്ത് മികവ് കാണിക്കാനായില്ലെങ്കില്‍ അടുത്ത താരത്തെ പരീക്ഷിക്കണം. അങ്ങനയെ അടുത്ത ലോക കപ്പില്‍ ആര് വിക്കറ്റ് കീപ്പറാവും എന്ന് അറിയാന്‍ സാധിക്കുകയുള്ളു” ഗംഭീര്‍ പറയുന്നു.

2015 ലോക കപ്പിലേക്ക് വേണ്ടി യുവ കളിക്കാരെ വളര്‍ത്താനായി ധോണി ശ്രമിച്ചത് ഗംഭീര്‍ ഓര്‍ക്കുന്നു. ധോണി നായകനായ സമയത്ത് ടീമിന്റെ ഭാവി മുമ്പില്‍ കണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഓസ്ട്രേലിയയില്‍ വെച്ച് നടന്ന സിബി സീരീസില്‍ എനിക്കും, സച്ചിനും, സെവാഗിനും ഒരുമിച്ച് കളിക്കാന്‍ സാധിക്കില്ലെന്ന് ധോണി പറഞ്ഞതിന് അതിന്റെ അടിസ്ഥാനത്തിലാണ്. ആ നിലപാട് തന്നെ ഇപ്പോഴും സ്വീകരിച്ച്, അടുത്ത ലോക കപ്പ് മുമ്പില്‍ കണ്ട് പുതിയ വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Read more

ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്‍ ധോണിയല്ലെന്നും ഗാംഗുലിയും കോഹ്ലിയും ദ്രാവിഡും കുംബ്ലെയുമെല്ലാം ധോണിയേക്കാള്‍ മികച്ച നായകന്മാരാണെന്നും ഗംഭീര്‍ നിരീക്ഷിക്കുന്നു.